KOYILANDY DIARY.COM

The Perfect News Portal

അമൃതം ഫുഡ് യൂണിറ്റുകൾ കടുത്ത പ്രതിസന്ധിയിൽ: അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നു

.

ഉൽപ്പന്നത്തിന് മതിയായ വില ലഭിക്കാതായതും ഉത്പാദനച്ചെലവ് കുത്തനെ ഉയർന്നതും അമൃതം ഫുഡ് യൂണിറ്റുകളെ കടുത്ത പ്രതിസന്ധിയിലാക്കി. അരക്കിലോ അമൃതം പൊടി തയ്യാറാക്കാൻ ചെലവ് 119 രൂപ. എന്നാൽ ഒരു പാക്കറ്റിന് ലഭിക്കുന്നത് 70 രൂപ മാത്രം.

 

വില പരിഷ്കരിച്ചില്ലെങ്കിൽ കുട്ടികളുടെ പോഷകാഹാര നിർമ്മാണ യൂണിറ്റുകളുടെ പ്രവർത്തനം തന്നെ നിലയ്ക്കുന്ന സാഹചര്യമാണുള്ളത്. ഗോതമ്പ്, നിലക്കടല, കടലപരിപ്പ്, സോയാബീൻ, പഞ്ചസാര തുടങ്ങി വിവിധ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് കുട്ടികൾക്കുള്ള പോഷകാഹാരമായ അമൃതം പൊടി തയ്യാറാക്കുന്നത്. എന്നാൽ, അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വൻ വർധനയാണ് യൂണിറ്റുകൾക്ക് തിരിച്ചടിയായത്.

 

ഒരു കിലോ പഞ്ചസാരയ്ക്ക് 32 രൂപയായിരുന്നത് ഒരു ഘട്ടത്തിൽ 70 രൂപയോളമെത്തി. എഫ്.സി.ഐ ഗോഡൗണിൽ നിന്ന് സബ്സിഡി നിരക്കിൽ 10 രൂപയ്ക്ക് ലഭിച്ചിരുന്ന ഗോതമ്പിന്റെ വിതരണവും നിലച്ചു. ഇപ്പോൾ കിലോയ്ക്ക് 38 രൂപ നൽകിയാണ് പൊതു വിപണിയിൽ നിന്ന് ഗോതമ്പ് വാങ്ങുന്നത്. ഇതിനുപുറമെ നിലക്കടല, കടലപരിപ്പ്, സോയാബീൻ തുടങ്ങിയവയ്ക്കും വില വർധിച്ചു. ഇതോടെ അരക്കിലോ അമൃതം പൊടി തയ്യാറാക്കാൻ 119 രൂപ ചെലവാകുന്നത്. ഓരോ പായ്ക്കറ്റിലും വലിയ നഷ്ടം സഹിച്ചാണ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.

Share news