മിന്നൽ പ്രളയം: നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം
.
നേപ്പാളിലെ സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിനോദ സഞ്ചാരത്തിനായി നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണമെന്ന് നിർദേശമുണ്ട്. നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളികളെ സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ 1070 എന്ന ടോൾഫ്രീ നമ്പറിലും അറിയിക്കണം. ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്ര ചെയ്ത തീയതി, ബാധിക്കപ്പെട്ടതായ പ്രദേശത്തു എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി, അദ്ദേഹത്തിന്റെ കൈവശമുള്ള മൊബൈൽ നമ്പർ, യാത്ര പദ്ധതി തയ്യാറാക്കി നൽകിയ ഏജൻസിയുടെ പേര് എന്നിവ സഹിതം അറിയിക്കണമെന്നും നിർദേശമുണ്ട്.


ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വ്യോമസേന സജ്ജമായി. സി-17, സി-130ജെ, സി-295 എന്നീ വിമാനങ്ങളാണ് സജ്ജമായത്. ദുരിതാശ്വാസ സാമഗ്രികളുമായി സി-130ജെ വിമാനം ഇന്ന് വൈകുന്നേരത്തോടെ നേപ്പാളിലേക്ക് പുറപ്പെടും. അതേസമയം, നേപ്പാളിലെ മിന്നൽ പ്രളയത്തിലെ മരണസംഖ്യ 46 ആയി ഉയർന്നു. 105 ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേരെ കാണാതായിട്ടുണ്ട്. ഗലാച്ചിയിൽ 36 അംഗ മലയാളി സംഘവും കുടുങ്ങി.

കാസർഗോഡ് കുമ്പള പൊലീസ് സ്റ്റേഷനിലെ എസ്ഐ പ്രദീപ് അടക്കമുള്ളവരുടെ സംഘമാണ് കുടുങ്ങിയത്. നേപ്പാളിൽ വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു സംഘം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്.

ബന്ധപ്പെടേണ്ട നമ്പർ
944 7111844
9747132147



