എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസ്: വിചാരണ ഇന്ന് ആരംഭിക്കും
.
എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് നടപടി. അഭിമന്യൂവിന്റെ അമ്മ ഭൂപതിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഇനി സമയപരിധി നീട്ടി നൽകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

വിചാരണ അനന്തമായി നീളുന്നത് ചൂണ്ടിക്കാട്ടിയാണ് അഭിമന്യുവിൻ്റെ അമ്മ ഭൂപതി ഹൈക്കോടതിയെ സമീപിച്ചത്. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയത്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത 16 പ്രതികളും അറസ്റ്റിലായിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ ആറിന് മുഴുവൻ പ്രതികളെയും വിചാരണ കോടതിയിൽ എത്തിച്ച് കുറ്റപത്രം വായിച്ചു കേൾപ്പിച്ചിരുന്നു. വർഗീയത തുലയട്ടെയെന്ന വാചകം ചുവരിൽ എഴുതിയതിൽ കലിപൂണ്ടാണ് വർഗീയ കോമരങ്ങൾ അഭിമന്യുവിൻ്റെ ഇടനെഞ്ചിലേക്ക് കഠാര കുത്തിയിറക്കിയത്.




