KOYILANDY DIARY.COM

The Perfect News Portal

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; 12 പേർക്ക് പരിക്ക്

.

തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. അപകടത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും പരുക്കേറ്റു. 134 യാത്രക്കാരുമായി പറന്ന എഐ 2379 വിമാനമാണ് ചൊവ്വാഴ്ച രാവിലെ ആകാശച്ചുഴിയിൽപ്പെട്ടത്. രണ്ട് ക്രൂ അംഗങ്ങൾ ഉൾപ്പടെ വിമാനത്തിൽ ഉണ്ടായിരുന്ന 12 പേർക്ക് ആണ് അപകടത്തിൽ പരിക്ക് പറ്റിയത്.

 

ആകാശച്ചുഴിയിൽ പെട്ട വിമാനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദില്ലിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന് യാത്രക്കാരെയും രണ്ട് ക്രൂ അംഗങ്ങളെയും മേദാന്ത മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയതായിട്ടാണ് റിപ്പോർട്ടുകൾ. തുടർന്ന്, പരുക്കേറ്റ 14 പേരെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്കും വസന്ത് കുഞ്ചിലെ ഇന്ത്യ സ്‌പൈനൽ ഇൻജുറി സെന്ററിലേക്കും മാറ്റി.

 

“ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും എയർ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മുൻഗണനയായി തുടരുന്നു. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും ഞങ്ങൾ നൽകുന്നുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി ബന്ധപ്പെട്ട അധികാരികളുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും” കമ്പനി വക്താവ് പറഞ്ഞു.

 

ഉയർന്നു പൊങ്ങിയ വിമാനം പെട്ടെന്ന് താഴേയ്ക്ക് പോകുന്നതു പോലെ തോന്നിയെന്ന് യാത്രക്കാരിൽ ഒരാൾ പറഞ്ഞു. വിമാനം പെട്ടെന്ന് താഴേക്ക് വീഴുകയും ഏകദേശം രണ്ടോ മൂന്നോ മിനിറ്റോളം ശക്തമായി ആടിയുലയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു.

 

ചില യാത്രക്കാർക്ക് തലയ്ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. മറ്റു ചിലർക്ക് ശരീരത്തിൽ ചതവേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം നടത്തിവരികയാണ്. സാങ്കേതിക പിഴവ് ഇതിന് കാരണമായിട്ടുണ്ടോ എന്നും റെഗുലേറ്റർ പരിശോധിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

Share news
error: Content is protected !!