വെനസ്വേലയിൽ വൻഭൂകമ്പം; 7.1 തീവ്രത രേഖപ്പെടുത്തി
.
വെനസ്വേലയിൽ വൻഭൂകമ്പം. 7.1 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ കരാക്കസിൽ കെട്ടിടങ്ങൾ തകർന്നു. യാരാക്വ പ്രവിശ്യയിൽ 13.1 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടർച്ചയായി രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരങ്ങളിൽ, അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങൾ പറഞ്ഞു.

പ്യൂർട്ടോ റിക്കോയ്ക്കും വിർജിൻ ദ്വീപുകൾക്കും സുനാമി ഭീഷണി. മൊണ്ടാൽബാനിൽ നിന്ന് 28 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പം ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിൽ ചിലത് ആ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. വെനസ്വേലയിലെ സാഹചര്യം ഭയാനകമാണെന്ന് വെനസ്വേലൻ ആഭ്യന്തരമന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ അറിയിച്ചു. വ്യാപകമായ ആൾനാശവും വ്യാപകമായ നാശനഷ്ടവും ഉണ്ടായിട്ടുണ്ടാകാമെന്ന് യു എസ് ജിയോളജിക്കൽ സർവേ. ആയിരക്കണക്കിനു പേർ മരിച്ചിട്ടുണ്ടാകാമെന്നും യു എസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.

മരണനിരക്ക് സ്ഥിരീകരിക്കാനായിട്ടില്ലെന്നും യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജപ്പാനിലും ഭൂകമ്പം ഉണ്ടായി. 6.9 തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. സുനാമി മുന്നറിയിപ്പില്ല. ഇവാട്ടെ പ്രിഫെക്ചറിന്റെ തീരത്ത് നിന്ന് ഏകദേശം 50 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.




