തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്
.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ചെന്നൈ കൊളത്തൂരിലെ പ്രചാരണത്തിനെതിരെ, തിരഞ്ഞെടുപ്പ് നിരീക്ഷകൻ കുമാർ ആണ് പരാതി നൽകിയത്. ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ടിവികെ രംഗത്തെത്തി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പ്രചാരണം ഇന്ന് ആരംഭിയ്ക്കും.

പെരമ്പൂരിലെ പത്രികാ സമർപ്പണത്തിന് ശേഷം കൊളത്തൂരിൽ വിജയ് നടത്തിയ പ്രചാരണത്തിനെതിരെയാണ് കേസ്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ പ്രചാരണം നടത്തി. ആംബുലൻസിന് മാർഗതടസമുണ്ടാക്കി, പൊതുനിരത്തുകൾ പ്രചാരണത്തിന് ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ് പരാതിയിൽ പറയുന്നത്. പെരവല്ലൂർ പൊലിസ് ആണ് കേസെടുത്തത്. പരാതിയെ നിയമത്തിന്റെ വഴിയിൽ നേരിടുമെന്ന് ടിവികെ കാംപയിൻ ജനറൽ സെക്രട്ടറി ആദവ് അർജുന.

ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ആരംഭിയ്ക്കും. വൈകിട്ട് അഞ്ചിന് തിരുവാരൂരിൽ നിന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പര്യടനം ആരംഭിയ്ക്കുക. ഏപ്രിൽ 21ന് സ്വന്തം മണ്ഡലമായ കൊളത്തൂരിൽ പ്രചാരണം സമാപിയ്ക്കും. അതിനിടെ തിരുവാരൂരിലേയ്ക്ക് പുറപ്പെട്ട എം കെ സ്റ്റാലിന്റെ വാഹനം തിരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്ക്വാഡ് പരിശോധിച്ചു. തിരഞ്ഞെടുപ്പിനുള്ള ബിജിപിയുടെ സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. കോൺഗ്രസ് പട്ടിക ഇനിയും പുറത്തിറക്കിയിട്ടില്ല.




