KOYILANDY DIARY.COM

The Perfect News Portal

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 10000 കോടി രൂപയുടെ റെയില്‍വേ പദ്ധതിക്ക് അനുമതി

ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ റെയില്‍വേ പദ്ധതികള്‍ക്ക് വീണ്ടും വാരിക്കോരി കൊടുത്ത് കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പതിനായിരം കോടി രൂപയുടെ റെയില്‍വേ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. അതേസമയം കേരളം ആവശ്യപ്പെട്ട കെ റെയില്‍ അടക്കമുള്ള വിവിധ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്രം ഇതുവരെയും തയ്യാറായിട്ടില്ല.

ആന്ധ്രക്കും, ബീഹാറിനും പുറമെ ബിജെപി ഭരണത്തിലുള്ള മഹാരാഷ്ട്ര, മധ്യപ്രദേശ്,ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ റെയില്‍വേ പദ്ധതികള്‍ക്കായാണ് കേന്ദ്രം പച്ചക്കൊടി വീശിയത്. മൂന്ന് സംസ്ഥാനങ്ങളിലായി നടപ്പാക്കുന്ന പദ്ധതികള്‍ക്കായി 7,927 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. മന്‍മദ് – ജല്‍ഗാവ് പാത ഇരട്ടിപ്പിനായി 2,773 കോടി രൂപയും കാബിനറ്റ് അനുമതി നല്‍കി.

ഭുസാവല്‍ – ഖണ്ഡ്വ മൂന്നും നാലും ലൈനുകള്‍ക്കും പ്രയാഗ്രാജ് മുതല്‍ മണിക്പൂര്‍ വരെയുള്ള മൂന്നാം ലൈനിലുമായാണ് 639 കിലോ മീറ്റര്‍ വരുന്ന പാത വികസനമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുക. ത്രയംബകേശ്വര്‍, വാരണാസി, പ്രയാഗ്രാജ്, ചിത്രകൂട്, ഗയ, എന്നീ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയാണ് കേന്ദ സര്‍ക്കാരിന്റെ ലക്ഷ്യം. എന്‍ഡിഎ ഭരണത്തിലുള്ള ആന്ധ്രക്കും ബീഹാറിനും ആറായിരത്തി എഴ്നൂറ്റി തൊണ്ണൂറ്റി എട്ട് കോടി രൂപയുടെ റെയില്‍വേ പദ്ധതിക്ക് കഴിഞ്ഞ മാസം കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയിരുന്നു.

Advertisements

അതേസമയം കേരളം ആവശ്യപ്പെട്ട കെ റെയില്‍, ശബരി റെയില്‍വേ എന്നിവക്കായി കേന്ദ്രം ഇതുവരെയും അനുമതി നല്‍കിയിട്ടില്ല. കോവിഡിന് ശേഷം നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകൾ പുനരാരംഭിക്കുന്നതിനും കേന്ദ്രം നടപടി സ്വീകരിച്ചിട്ടില്ല. റെയില്‍വേ കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കല്‍ യാത്രാനിരക്കിലെ വര്‍ദ്ധനവ് എന്നിവ ചൂണ്ടിക്കാട്ടി സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളും നടപ്പാക്കാതെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

Share news