വയനാട്ടിൽ ആദിവാസികളുടെ കുടിൽ പൊളിച്ച സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയുമായി വനം വകുപ്പ്

വയനാട്ടിൽ ആദിവാസികളുടെ കുടിൽ പൊളിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു. തോൽപ്പെട്ടി റെയ്ഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണനെ സസ്പെൻഡ് ചെയ്തു. വനംമന്ത്രി എകെ ശശീന്ദ്രൻ നൽകിയ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ടിഎസ് ദീപയാണ്, തോൽപ്പെട്ടി റെയ്ഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ആദിവാസികളുടെ കുടിൽ പൊളിച്ച സംഭവത്തിൽ ആവശ്യമായ കർശനനടപടി സ്വികരിക്കാൻ വനംമന്ത്രി എകെ ശശീന്ദ്രൻ നൽകിയ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. വയനാട് കൊള്ളിമൂല സെറ്റിൽമെന്റിൽ നിന്നും ബലമായി ഒഴിപ്പിച്ച മൂന്നു കുടുംബങ്ങൾക്കും ഉടൻ തന്നെ സ്ഥലത്ത് ഷെഡ്ഡ് കെട്ടിനൽക്കാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എഴുതി ഒപ്പിട്ട് നൽകിയിട്ടുണ്ട്.

സിപിഐഎം നടത്തിയ പ്രതിഷേധത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സംഭവത്തിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ മൂന്നു കുടുംബങ്ങളെ ഫോറസ്റ്റ് ഓഫീസിലെ താമസ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. വയനാട് തോൽപ്പെട്ടി റേഞ്ചിലെ കൊല്ലിമൂല കോളനിയിലെ 3 കുടിലുകളാണ് പൊളിച്ചു മാറ്റിയത്. 16 വർഷമായി താമസിക്കുന്ന കുടുംബങ്ങളുടെ കുടിലുകളാണ് പൊളിച്ചു നീക്കിയത്.

