തൃത്താലയിൽ സ്‌കൂൾ അധ്യാപിക തൂങ്ങി മരിച്ചു; തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച മകൾ ഗുരുതരാവസ്ഥയിൽ

പാലക്കാട്: തൃത്താലയിൽ അധ്യാപിക ആത്മഹത്യ ചെയ്തതിന് പിന്നാലെ മകളും ആത്മഹത്യ ശ്രമം നടത്തി. പരുതൂർ മൂർക്കതൊടിയിൽ സജിനി (44) യാണ് മരിച്ചത്. സജിനി വെസ്റ്റ് കൊടുമുണ്ട ഗവ. ഹൈസ്കൂളിലെ യു.പി. വിഭാഗം അധ്യാപികയായിരുന്നു. സജിനിയുടെ മരണത്തിന് പിന്നാലെ മകളും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മകൾ പട്ടാമ്പി ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിനകത്ത് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സജിനിയെ കണ്ടെത്തിയത്. മകളാണ് അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ ഇവരെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതിന് ശേഷം അമിതമായി ഗുളികകൾ കഴിച്ച നിലയിൽ മകളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സജിനിയും മകളും തമ്മിൽ വീട്ടിൽ വഴക്കുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഇതിന് പിന്നാലെ അധ്യാപികയായ സജിനി ജീവനൊടുക്കിയതാവാമെന്ന് പൊലീസ് സംശയിക്കുന്നു. അമ്മയുടെ മരണം ഉണ്ടാക്കിയ ആഘാതമാണ് മകളെയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നുമാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മുൻ സൈനികനായ പീതാംബരനാണ് സജിനിയുടെ ഭര്‍ത്താവ്.
