സ്‌കൂൾ പാചകത്തൊഴിലാളികൾക്ക് 16.31 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്കായി 16.31 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നൽകുന്നതിനാണ് തുക അനുവദിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 20 പ്രവൃത്തി ദിവസമുള്ള മാസം 13,500 രൂപവരെ വേതനം ലഭിക്കും. ഇതിൽ കേന്ദ്രവിഹിതം 600 രൂപ മാത്രമാണ്. ബാക്കി 12,900 സംസ്ഥാന ഫണ്ടിൽനിന്നാണ് നൽകുന്നത്.
പദ്ധതിയിൽ ഈ വർഷം സംസ്ഥാനത്തിന് 284 കോടിയാണ് കേന്ദ്രവിഹിതമായി ലഭിക്കേണ്ടത്. എന്നാൽ, 178 കോടി മാത്രമാണ് അനുവദിച്ചത്. 106 കോടി രൂപ കുടിശ്ശിക. കുട്ടികൾക്ക് ഉച്ചഭക്ഷണ വിതരണം മുടങ്ങാതിരിക്കാൻ സംസ്ഥാനം ഇതിനകം 138.88 കോടി അനുവദിച്ചു. പാചക ചെലവ് ഇനത്തിൽ കഴിഞ്ഞ മാസം 19.82 കോടി നൽകിയിരുന്നു.