സമാധാന യോഗം നടത്തിയിട്ടും തിരുവള്ളൂരിൽ അക്രമങ്ങൾ തുടരുന്നു
വടകര: തിരുവള്ളൂർ പഞ്ചായത്തിലും പരിസരങ്ങളിലും രണ്ടു ദിവസമായി അരങ്ങേറുന്ന അക്രമങ്ങൾക്ക് അറുതിയായില്ല. ശനിയാഴ്ച രണ്ടു വട്ടം സമാധാന യോഗം നടത്തിയിട്ടും പ്രദേശത്തെ അക്രമങ്ങൾ തുടരുകയാണ്. ശനിയാഴ്ച രാവിലെ നടത്തിയ സമാധാന യോഗത്തിനു ശേഷമാണ് വൈകീട്ട് മുസ്ലിംലീഗ് ഓഫീസ് തീവച്ചു നശിപ്പിച്ചത്. വടിവാളും ബോംബുകളുമായെത്തിയ സംഘമാണ് അക്രമം നടത്തിയത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഓഫീസിന് തീയിട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അർദ്ധരാത്രിയോടെ മുസ്ലിംലീഗ് നേതാക്കളുടെയും അനുഭാവികളുടെയും വീടുകളിൽ പൊലിസ് അതിക്രമിച്ചു കടന്നതായി പരാതിയുയർന്നു. രാത്രി പൊലിസ് മുസ്ലിംലീഗ് സംസ്ഥാന കൗൺസിൽ അംഗം കണ്ടിയിൽ അബ്ദുള്ളയുടെ വീട്ടിൽ അതിക്രമിച്ചു കടക്കുകയും പൊലീസുകാർ വീടിന്റെ ജനൽചില്ലുകൾ തകർക്കുകയും ചെയ്തതായി വീട്ടുകാർ പറഞ്ഞു.
ഇതിനുശേഷം സമീപത്തുള്ള പുതിയോട്ടിൽ സമീറയുടെ വീട്ടിലെത്തുകയും വീടിന്റെ വാതിൽ അമ്മിക്കല്ലുപയോഗിച്ച് തകർക്കുകയും ചെയ്തതായി ലീഗ് നേതാക്കൾ പറഞ്ഞു. സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം സന്ദർശിച്ചു.