മരുതോങ്കരയിൽ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
കുറ്റ്യാടി: രാഷ്ട്രീയ അക്രമങ്ങൾ തുടർച്ചയായി അരങ്ങേറിയ കോഴിക്കോട് ജില്ലയിൽ ജില്ലാ കളക്ടർ വിളിച്ചു ചേർത്ത സമാധാന യോഗം ഇന്ന് നടക്കാനിരിക്കെ പുലർച്ചെ വീണ്ടും അക്രമം. കുറ്റ്യാടിക്കടുത്ത മരുതോങ്കരയിൽ ആർ.എസ്.എസ് പ്രവർത്തകൻ പ്രജീഷിന്റെ നീടിന് നേരെ ഇന്നലെ രാത്രി പതിനൊന്നേകാൽ മണിയോടെ ഉഗ്രസ്‌ഫോടന ശേഷിയുള്ള മൂന്ന് ബോംബുകൾ എറിഞ്ഞു.
രണ്ട് സ്റ്റീൽ ബോംബുകൾ പൊട്ടാതെ വീട്ട് മുറ്റത്ത് വീണുകിടപ്പുണ്ടായിരുന്നു. ഒരു ബോംബ് വീടിന് തൊട്ടടുത്തുള്ള മരത്തിൽ തട്ടി പൊട്ടുകയായിരുന്നു. സംഭവം നടക്കുമ്പോൾ പ്രജീഷിനെ കൂടാതെ അച്ഛനും അമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നു. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് കരുതുന്നത്. വീടിന് തൊട്ടടുത്തുള്ള തോട്ടിൽനിന്ന് മത്സ്യം പിടിക്കുന്നവരുടെ വെളിച്ചം കണ്ടപ്പോൾ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.
സംഭവം അറിഞ്ഞതിനെ തുടർന്ന് ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ വീട് സന്ദർശിച്ചു. അക്രമത്തിന് പിന്നിൽ ജില്ലയിൽ അക്രമം പടരുന്ന സാഹചര്യത്തിൽ സമാധാന യോഗം വൈകുന്നേരം അഞ്ചിന് കളക്ടറുടെ ചേംബറിൽ ചേരും. അതിനിടെ ബി.ജെ.പി നേതൃത്വം നിലപാട് കടുപ്പിച്ചു.
ഒരാഴ്ചയായി തുടരുന്ന അക്രമ സംഭവങ്ങളിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുള്ളത് ആർ.എസ്.എസ്, ബി.എം.എസ് പ്രവർത്തകർക്കും ഓഫീസുകൾക്കുമാണെന്നും, അവരുടെ പ്രതിനിധികളെകൂടി സമാധാന യോഗത്തിൽ വിളിച്ചാൽ മാത്രമെ ബി.ജെ.പി നേതാക്കൾ യോഗത്തിൽ പങ്കെടുക്കൂ എന്നും ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജയചന്ദ്രൻ മാസ്റ്റർ പറഞ്ഞു.