വീണുകിട്ടിയ പഴ്സ് ഉടമയ്ക്ക് തിരിച്ചു നൽകി വിദ്യാർത്ഥി മാതൃകയായി
വടകര: വിനോദയാത്രയ്ക്ക് പണം കണ്ടെത്താന്‍ കടല വില്‍ക്കുന്നതിനിടയിലാണ് തൗഫീഖിന് പണമടങ്ങിയ പഴ്സ് വീണുകിട്ടിയത്. എന്നാല്‍ ഉടമയെ കണ്ടെത്തി പഴ്സ് തിരിച്ചേല്‍പ്പിക്കാന്‍ തൗഫീഖിന് മടിയുണ്ടായില്ല. വടകര എം യു എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ തൗഫീഖിന്റെ മാതാപിതാക്കള്‍ ബംഗളൂരിലാണ്.
ഉമ്മയുടെ അനുജത്തിയുടെ അഴിത്തലയിലെ വീട്ടില്‍ താമസിച്ചാണ് തൗഫീഖ് പഠിക്കുന്നത്. സ്കൂളില്‍ നിന്ന് അടുത്ത ദിവസം വിനോദ യാത്രയ്ക്ക് പോകുന്നതിനാല്‍ അതിനു വേണ്ട പണം കണ്ടെത്താന്‍ അഴിത്തല സാന്റ്ബാങ്ക്സില്‍ കടല വില്‍ക്കാന്‍ ഇറങ്ങിയതായിരുന്നു തൗഫീഖ്. ഇതിനിടയിലാണ് പതിനൊന്നായിരം രൂപയും രേഖകളും അടങ്ങിയ പഴ്സ് വീണുകിട്ടിയത്.
ഇക്കാര്യം സമീപത്തെ കച്ചവടക്കാരനെ അറിയിക്കുകയും തുടര്‍ന്നു പൊലിസ് സ്റ്റേഷനില്‍ ഏല്‍പിക്കുകയുമായിരുന്നു. ഇതിനു പിന്നാലെ പണം നഷ്ടപ്പെട്ട മേപ്പയൂര്‍ പിടുക്കമ്പത്ത് മുഹമ്മദ് അബ്ദുറഹ്മാന്‍ സാന്റ്ബാങ്ക്സ് പരിസരത്ത് അന്വേഷിച്ചെത്തി. പൊലിസ് സ്റ്റേഷനില്‍ ഏല്‍പിച്ചതറിഞ്ഞെത്തിയ ഇദ്ദേഹത്തിന് എസ്.ഐ പുഷ്പയുടെ സാന്നിദ്ധ്യത്തില്‍ തൗഫീഖ് പേഴ്സ് കൈമാറി. തൗഫീഖിന്റെ സത്യസന്ധതയെ പൊലീസുകാരും അദ്ധ്യാപകനായ മുഹമ്മദ് അബ്ദുറഹ്മാനും ഭാര്യയും അഭിനന്ദിച്ചു. ഇവര്‍ സാന്റ്ബാങ്ക്സ് സന്ദര്‍ശിക്കുന്നതിനിടയിലാണ് പഴ്സ് നഷ്ടമായത്.