KOYILANDY DIARY

The Perfect News Portal

ബാറ്റു ചെയ്യുന്നതിനിടെ കഴുത്തില്‍ പന്ത് പതിച്ച്‌ ബംഗ്ലാദേശ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ധാക്ക:  ബൗണ്‍സര്‍ തലയില്‍ പതിച്ചുണ്ടായ അപകടത്തില്‍ അന്തരിച്ച ഓസീസ് താരം ഫില്‍ ഹ്യൂസിന്റെ വേദനിപ്പിക്കുന്ന ഓര്‍മകളുണര്‍ത്തി ക്രിക്കറ്റ് കളത്തില്‍ മറ്റൊരു അപകടം കൂടി. ബാറ്റു ചെയ്യുന്നതിനിടെ കഴുത്തില്‍ പന്ത് പതിച്ച്‌ ബംഗ്ലാദേശ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയര്‍ ലീഗ് മല്‍സരത്തിനിടെയാണ് സംഭവം. വിക്ടോറിയ സ്പോര്‍ട്ടിങ് ക്ലബിന്റെ താരമായ സുഹ്റവാഡി ഷുറോയാണ് പന്ത് പതിച്ച്‌ ആശുപത്രിയിലായത്.

ആശുപത്രിയിലെത്തിച്ച ഷുവോ അപകടനില തരണം ചെയ്തതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ മുഖ്യ ഡോക്ടര്‍ ദേബാശിഷ് ചൗധരി അറിയിച്ചു. കുറ്റമറ്റ സുരക്ഷാ സംവിധാനങ്ങളുള്ള ഹെല്‍മറ്റ് ആയിരുന്നില്ല മല്‍സരസമയത്ത് ഷുവോ ധരിച്ചിരുന്നതെന്നും ചൗധരി വ്യക്തമാക്കി. ബംഗ്ലാദേശിനായി ടെസ്റ്റ്, ഏകദിന, ട്വന്റി20 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് ഷുവോ.

സിടി സ്കാനിലും എംആര്‍ഐ സ്കാനിലും ഷുവോയ്ക്ക് ശിരസിന് പരുക്കേറ്റിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. എങ്കിലും മുന്‍കരുതലെന്ന നിലയില്‍ അടുത്ത 24 മണിക്കൂറും അദ്ദേഹത്തെ നിരീക്ഷണത്തില്‍ വയ്ക്കുമെന്നും ചൗധരി അറിയിച്ചു. ബംഗ്ലാദേശ് ദേശീയ ടീമംഗവും ധാക്ക പ്രീമിയര്‍ ലീഗില്‍ അബഹാനി ലിമിറ്റഡിന്റെ താരവുമായ ടസ്കിന്‍ അഹമ്മദ് ബോള്‍ ചെയ്ത ബൗണ്‍സറാണ് ഷുവോയെ പരുക്കേല്‍പ്പിച്ചത്.

Advertisements