പിഷാരികാവിൽ വലിയ വിളക്ക് ദിവസമായ ഇന്ന് കാലത്ത് വൻ ഭക്തജനത്തിരക്കനുഭവപ്പെട്ടു
കൊയിലാണ്ടി: ഉത്തര കേരളത്തിലെ പ്രസിദ്ധ ദേവീക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോൽസവത്തിന്റെ വലിയ വിളക്ക് ദിവസമായ ഇന്ന് കാലത്ത് ക്ഷേത്രത്തിൽ വൻ തിരക്കിൽ ഭക്തി സാന്ദ്രമായി. വലിയവിളക്കിന്റെ ഭാഗമായി കാലത്ത് മന്ദമംഗലത്ത് നിന്നുള്ള ഇളനീർ കുലവരവ് വസൂരി മാല വരവ് ഭക്തിയുടെ നിറവിലാണ് എത്തിച്ചേർന്നത്. വൈകീട്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇളനീർ കുലവരവുകൾ, തണ്ടാന്റെ അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുട വരവും, തിരുവായുധ വരവും, മറ്റ് നിരവധി വരവുകളും എത്തിച്ചേരും.
രാത്രി 11 മണിക്ക് ശേഷമാണ് സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം. പുറത്തെഴുള്ളിക്കുക. ഗജവീരൻമാരുടെ അകമ്പടിയോടെ വാദ്യകുലപതികളുടെ നേതൃത്വത്തിലുള്ള രണ്ട് പന്തിമേളത്തോടെയായിരിക്കും എഴുന്നള്ളിപ്പ്. പുലർച്ചെ ഭക്തിനിർഭരമായി വാളകം കൂടും.
ഞായറാഴ്ചയാണ് കാളിയാട്ടം. വൈകീട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും, തണ്ടാന്റെയും വരവുകൾ, മറ്റ് അവകാശ വരവുകളും എത്തിച്ചേരും. തുടർന്ന് പൂജകൾക്ക് ശേഷം പുറത്തെഴുന്നള്ളിപ്പ് പാല ചുവട്ടിലെക്ക് നീങ്ങി ചടങ്ങുകൾക്ക് ശേഷം വിദഗ്ദ്ധരായ മേളക്കാരുടെ പാണ്ടിമേളത്തിനു ശേഷം ക്ഷേത്രത്തിന്റെ കിഴക്കെ നടയിലൂടെ ഊരുചുറ്റാനിറങ്ങി രാത്രി വൃശ്ചികം രാശിയിൽ വാളകം കൂടുന്നതോടെ കാളിയാട്ട മഹോത്സവത്തിന് സമാപനമാവും.