തുവ്വക്കോട് വീടിൻ്റെ അടുക്കളയിൽ വ്യാജവാറ്റ് നിർമ്മിക്കുന്നതിനിടെ രണ്ട് പേരെ പിടികൂടി
വീടിൻ്റെ അടുക്കളയിൽ വ്യാജവാറ്റ് നിർമ്മിക്കുന്നതിനിടെ തുവ്വക്കോട് രണ്ട് പേരെ പിടികൂടി
കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് വെള്ളിയാഴ്ച പുലർച്ചെ നടത്തിയ റെയ്ഡിൽ വീടിന്റെ അടുക്കളയിൽ വ്യാജവാറ്റ് നിർമ്മിക്കുന്നതിനിടെ രണ്ട് പേരെ പിടികൂടി. ചേലിയ തുവ്വക്കോട് നടുവിലക്കണ്ടി മീത്തൽ ഭാസ്കകരന്റെ വീട്ടിൽ നിന്നുമാണ് കൊയിലാണ്ടി പോലീസ് ചൊവ്വാഴ്ച പുലർച്ചെ നടത്തിയത്. റെയ്ഡിൽ ഭാസ്കരന്റെ മകൻ റോബി ഷ് (31), കൂട്ടുകാരൻ മാവില മീത്തൽ സുബിൻ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവിടെ നിന്ന് രണ്ട് ലിറ്റർ വ്യാജ ചാരായവും, വാറ്റാനുപയോഗിച്ച പാത്രങ്ങളും പിടിച്ചെടുത്തു.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എസ്. ഐ. രാജേഷ്, സേതുമാധവൻ, സി.പി.ഒ. ജിനീഷ്, സനൽ, എസ്.സി.പി.ഒ. ബീന, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. മദ്യഷാപ്പുകൾ അടഞ്ഞ് കിടക്കുന്നതിനാൽ വ്യാജവാറ്റ് മാഫിയകൾ വ്യാപകമായിരിക്കുകയാണ്. ചില വാറ്റ് കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭിച്ചതായും, അവിടങ്ങളിൽ റെയ്ഡ് ശക്തമാക്കുമെന്നും എസ്. ഐ. രാജേഷ് കുമാർ പറഞ്ഞു.
രണ്ടാഴ്ചക്കുള്ളിൽ പതിമൂന്നോളം റെയ്ഡുകൾ നടത്തി 3,000 ലിറ്റർ വാറ്റാൻ വെച്ച വാഷ് പിടികൂടുകയും, നാല് പേർ റിമാണ്ടിലാവുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. കീഴരിയൂർ, മുചുകുന്ന്, കാവും വട്ടം, നെല്ല്യാടി, നടുവത്തൂർ തുടങ്ങിയ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് ഇനിയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.