ഔഷധ സസ്യ കർഷകനെ കർഷകമോർച്ച ആദരിച്ചു
കൊയിലാണ്ടി: അരിക്കുളത്തെ മുതിർന്ന കർഷകൻ കുറ്റ്യാ പുറത്ത് ചന്തുക്കുട്ടിക്ക് ഈ ലോക് ഡൗൺ കാലത്തും പച്ചമരുന്നിൻ്റെ മണമാണ്. തൻ്റെ വിട്ടുപറമ്പിൽ വംശനാശ ഭിഷണി നേരിടുന്നതും അന്യം നിന്നു പോവുന്നതുമായ 500 ൽപരം ഔഷധസസ്യങ്ങളെയാണ് ചന്തുകുട്ടി നട്ടുപിടിപ്പിച്ച് വളർത്തുന്നത്. സർപ്പഗന്ധി, വേലിപ്പരുത്തി, ഒരില താമര, അഗസ്തി ചീര, കരിമുത്തിൾ, അണലി വേഗം, പുളിയാരൽ, ഏഴ് തരം തുളസി, അങ്കോലം, പുത്തരിച്ചുണ്ട തുടങ്ങിയവ തികച്ചും ജൈവവള കൃഷി രീതിയിലാണ് വളർത്തുന്നത്.
പ്രായത്തിൻ്റെ അവശതയിലും നെല്ല്, വാഴ, പച്ചക്കറികൾ, തെങ്ങ് ഉൾപ്പെടയുള്ള നിരവധി കൃഷികളും ചെയ്യുന്നുണ്ട്. നിരവധി അവാർഡുകൾ നേടിയിട്ടുള്ള ചന്തുക്കുട്ടി നിരവധി സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ഔഷധ സസ്യങ്ങളെ കുറിച്ച് അറിവ് നൽകുന്നുണ്ട്- മൂന്ന് ശാസത്ര കോൺഗ്രസ്സിൽ ഔഷധ സസ്യത്തെ കുറിച്ച് അറിവ് നൽകാൻ പങ്കെടുത്തിട്ടുണ്ട്. എന്നാൽ കൃഷി വകുപ്പിൽ നിന്നോ സർക്കാർ അധികൃതരിൽ നിന്നും ജില്ലയിലെ തന്നെ മികച്ച കർഷകനായ ചന്തുക്കുട്ടിയോട് കാണിക്കുന്ന അവഗണ അവസാനിപ്പിക്കണമെന്നും ആവശ്യമായ സഹായങ്ങൾ ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും ചന്തുക്കുട്ടിയെ ആദരിച്ച ശേഷം കർഷകമോർച്ച സംസ്ഥാന സെക്രട്ടറി. കെ.കെ. രജിഷ് ആവശ്വപ്പെട്ടു. കെ. പ്രദിപൻ, തറമ്മൽ രാഗേഷ്, പ്രസാദ് ഇടപ്പള്ളി, ഇടവന രാധാകൃഷ്ണൻ, കെ രാജൻ എന്നിവരും സംബന്ധിച്ചു.