KOYILANDY DIARY.COM

The Perfect News Portal

ജില്ലയില്‍ 1,74,906 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി

കോഴിക്കോട് > പള്‍സ് പോളിയോ പ്രതിരോധത്തിനുള്ള തുള്ളിമരുന്ന് വിതരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ 1,74,906 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി.  ഗ്രാമപ്രദേശങ്ങളില്‍ 2,04,790 കുട്ടികളില്‍ 1,43,665 പേര്‍ക്കും നഗരപ്രദേശങ്ങളില്‍ 31,241പേര്‍ക്കുമാണ് പോളിയോ നല്‍കിയത്. 2262 ബൂത്തുകളാണ് സജ്ജീകരിച്ചത്.

ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, സ്കൂളുകള്‍ എന്നിവക്ക് പുറമെ പ്രത്യേകം ബൂത്തുകളും സജ്ജമാക്കി. റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലായി 56 ട്രാന്‍സിസ്റ്റ് ബൂത്തുകളും പഞ്ചായത്തുകളില്‍ മൊബൈല്‍ ടീമുകളും ഒരുക്കി. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്ക് തുള്ളിമരുന്ന് നല്‍കാനും സംവിധാനമുണ്ടായിരുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ 4800 വളന്റിയര്‍മാരുടെയും 250 സൂപ്പര്‍വൈസര്‍മാരുടെയും സേവനം  ഉപയോഗപ്പെടുത്തി.

ജനുവരി 29ന് നടന്ന ആദ്യഘട്ട പോളിയോ തുള്ളിമരുന്ന് വിതരണത്തില്‍  91.5 ശതമാനം കുട്ടികള്‍ക്കും മരുന്ന് നല്‍കി.   രണ്ടാംഘട്ട ജില്ലാതല ഉദ്ഘാടനം കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ സി രമേശന്‍ അധ്യക്ഷനായി. അഡീഷണല്‍ ഡിഎംഒ ഡോ. ആശാദേവി, ഡോ. ഇ ബിജോയ്, ഡോ. കെ വി രവി, ഡോ. കെ എസ് ഗോപകുമാര്‍, സിജു കെ നായര്‍, സരസ്വതിക്കുട്ടി, ഡോ. രാജേഷ് സുഭാഷ്, ജയന്ത്കുമാര്‍, ശ്രീജേഷ് എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!