ചെങ്ങോട്ടുകാവ് റെയിൽവെ മേൽപ്പാലം മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു
കൊയിലാണ്ടി: ദേശീയപാതയിലെ ചെങ്ങോട്ടുകാവ് റെയിൽവെ മേൽപ്പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു. മേൽപ്പാലത്തിൽ രൂപപ്പെട്ട കുഴികൾ കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ ഭാഗത്ത് ഗതാഗത സ്തംഭനം കൂടി വരികയായിരുന്നു. കാനത്തിൽ ജമീല എം.എൽ.എ ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. രണ്ട് ദിവസത്തിനുള്ളിൽ അടിയന്തര പ്രവൃത്തികൾ നടത്തി പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.
പാലത്തിന്റെ ഇരുഭാഗത്തും 150 മീറ്റർ നീളത്തിൽ ടാറിംഗ് പ്രവൃത്തികൾ രണ്ടു ദിവസത്തിനകം ആരംഭിക്കും. നേരെത്തെ ഫണ്ട് അനുവദിച്ച പാലത്തിന്റെ കീഴ്ഭാഗത്ത് അരങ്ങാടത്ത് നിന്ന് ബീച്ച് ഭാഗത്തേക്ക് പോകുന്ന സർവ്വീസ് റോഡിന്റെ ടാറിംഗും, പാലത്തിന്റെ തകർന്ന കൈവരികളുടെ പുനർനിർമ്മാണവും അധികം വൈകാതെ നടക്കും. കാനത്തിൽ ജമീല എം.എൽ.എ, പന്തലായനി ബ്ലോക്ക് അംഗം ജുബീഷ്, വാർഡ് മെമ്പർ പുഷ്പ, അനിൽകുമാർ, ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ ദിലീപ് ലാൽ, എക്സിക്യുട്ടീവ് എഞ്ചിനീയർ ജമാൽ മുഹമ്മദ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ രഞ്ജി, അസിസ്റ്റന്റ് എഞ്ചിനീയർ ജാഫർ എന്നിവരും ഒപ്പമുണ്ടായിരുന്നു.