കനത്ത മഴയെ തുടർന്ന് കുറ്റ്യാടി ടൗണ്‍ വെള്ളത്തിനടിയിലായി
കുറ്റ്യാടി: സമീപകാലത്തൊന്നും ഉണ്ടാകാത്ത തരത്തില്‍ തകര്‍ത്ത് പെയ്ത മഴ കുറ്റ്യാടി ടൗണിനെ വെള്ളത്തിനടിയിലാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര മണി മുതല്‍ ഇടതടവില്ലാതെ പെയ്ത കനത്ത മഴയുടെ ശക്തി കുറയാന്‍ വൈകുന്നേരം അഞ്ച് മണി കഴിഞ്ഞിരുന്നു.
ഗവ: താലൂക്ക് ആശുപത്രി മുതല്‍ തൊട്ടില്‍ പാലം വയനാട് റോഡ് അടക്കം വെള്ളത്തിനടിയിലായി. പഴയ പുതിയ ബസ് സ്റ്റാന്റുകള്‍ക്ക് മദ്ധ്യേയുള്ള ഒട്ടനവധി ഷോപ്പിംഗ് കോംപ്ലക്സുകളിലെ ഇരുപതിലധികം കടകളില്‍ വെള്ളം കയറുകയും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
ഇവ കൂടാതെ റിവര്‍ റോഡ്, തൊട്ടില്‍ പാലം റോഡ്, മരുതോങ്കര റോഡ് തുടങ്ങിയിയവിടങ്ങളും വെള്ളത്തിനടിയിലാവുകയും കടകളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. നാദാപുരം റോഡിലെ മുറിച്ചാണ്ടി ഹമീദിന്റെ കട, ചരതം ബുക്ക്സ്റ്റാള്‍, ശോഭ ടെക്സ്റ്റയില്‍സ്, മഞ്ചാടി ഫൂട് വേര്‍, ചന്ദന പൂജാസ്റ്റാള്‍, സൈബര്‍ സോണ്‍,ജപ്പാന്‍ സെന്റര്‍ കോംപ്ലക്സിലെ നിരവധി കടകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.
ടൗണിലെ ഓവുചാലുകള്‍ കാര്യക്ഷമമല്ലാത്തതും അവശിഷ്ട മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കുന്നുകൂടി കിടക്കുന്നതുമാണ് വെള്ളപ്പൊക്കത്തിന് കാരണമായി തീര്‍ന്നിരിക്കുന്നത്.