കടലിൽ നിന്നും രക്ഷപ്പെട്ട് കൊയിലാണ്ടിയിലെത്തിയ ജോസഫ് സഹോദരനോടൊപ്പം നാട്ടിലേക്ക് തിരിച്ചു
കൊയിലാണ്ടി: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ നിന്നും രക്ഷപ്പെട്ട് കൊയിലാണ്ടിയിലെത്തിയ തിരുനെൽവേലി സ്വദേശി ജോസഫ് എന്ന പാർഥിനാഥൻ (57) സഹോദരനോടൊപ്പം നാട്ടിലേക്ക് തിരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി കൊയിലാണ്ടി പൊലീസിന്റെ സംരക്ഷണയിലായിരുന്നു ജോസഫ്. പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചതിനെത്തുടർന്ന് സഹോദരൻ ആൻറണി കഴിഞ്ഞ ദിവസം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
തിരുനെൽവേലി ഉവരി ബീച്ച് കോളനിയിലേക്കാണ് ഇവർ യാത്ര തിരിച്ചത്. ജോസഫ് ആവശ്യപ്പെട്ട പ്രകാരം യാത്രാ ചെലവിനും ക്രിസ്തുമസ്സ് ആഘോഷത്തിനുള്ള ധനസഹായം ജില്ലാ ഭരണകൂടവും പൊലീസും ചേർന്ന് സമാഹരിച്ച ശേഷം സ്റ്റേഷനിൽ വെച്ച് ജോസഫിന് കൈമാറി.
ഇന്നലെ രാത്രി 9-നുള്ള മാവേലി എക്പ്രസ്സിലാണ് ഇരുവരും യാത്ര തിരിച്ചത്. ഇക്കഴിഞ്ഞ 28-നാണ് ജോസഫ് എറണാകുളം ജില്ലയിലെ തോപ്പുംപടിയിൽ നിന്ന് മത്സ്യ ബന്ധനത്തിനായി കൂട്ടുകാരോടൊപ്പം കടലിലേക്ക് യാത്ര തിരിച്ചത്. തുടർന്ന് ഓഖി ചുഴലിക്കാറ്റിൽപ്പെടുകയും മറ്റൊര് ബോട്ടിന്റെ സഹായത്തോടെ രക്ഷപ്പെട്ട് മംഗലാപുരം മരപ്പയിൽ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.
തുടർന്ന് വടകരയിൽ എത്തിപ്പെട്ട ജോസഫ് ഇക്കഴിഞ്ഞ 19-നാണ് കൊയിലാണ്ടി ഹാർബറിൽ എത്തിയത്. കൊയിലാണ്ടി എസ്.ഐ.സി.കെ.രാജേഷിന്റെ നേതൃത്വത്തിലാണ് ജോസഫിനെ സ്വദേശത്ത് എത്തിക്കാനുള്ള ശ്രമം തുടർന്നത്. ഫിഷറീസ് ഓഫീസർമാരായ കെ.ടി. വിജയൻ, കെ.കെ. ശ്രീഷ് കുമാർ, റവന്യൂ ക്ഷേമനിധി ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ ജോസഫിനെ യാത്രയയക്കാനെത്തിയിരുന്നു.