വെഞ്ഞാറമൂട് >  വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ ഇരു വൃക്കയും ദാനംചെയ്തു. മത്സ്യവില്‍പ്പനക്കാരനും സിപിഐ എം പാലവിള ബ്രാഞ്ച് മുന്‍ അംഗവും എന്‍എസ്എസി പ്രവര്‍ത്തകനുമായിരുന്ന പിരപ്പന്‍കോട് പാലവിള പൌര്‍ണമിയില്‍ വി ആര്‍ അനില്‍കുമാറിന്റെ വൃക്കകളാണ് ദാനംചെയ്തത്. തിങ്കളാഴ്ച രാവിലെ ആറിനായിരുന്നു അപകടത്തില്‍പ്പെട്ടത്. പിക്കപ്പുമായി മത്സ്യം എടുക്കാന്‍പോകുമ്പോള്‍ വെഞ്ഞാറമൂട് വയ്യേറ്റ് ജങ്ഷനു സമീപം കാറുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ പിക്കപ്പിന്റെ പിന്‍വശത്തെ കമ്പി ഇടിച്ച് അനില്‍കുമാറിന് തലയ്ക്ക് ഗുരുതരമയി പരുക്കേറ്റു. തുടര്‍ന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്കമരണം സംഭവിച്ചു. അവയവദാനത്തിന് ബന്ധുക്കള്‍ സമ്മതിച്ചതോടെ ചൊവ്വാഴ്ച കിംസ് ആശുപത്രിയിലേക്ക് മാറ്റി. സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരമാണ് ദാനംചെയ്തത്. ശസ്ത്രക്രിയക്കും പോസ്റ്റ്മോര്‍ട്ടത്തിനുംശേഷം ബുധാനാഴ്ച വൈകിട്ട് മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: സുനിത. മകന്‍: അജേഷ്.