KOYILANDY DIARY.COM

The Perfect News Portal

സാഹിത്യ നൊബേൽ പുരസ്‌ക്കാരം ലൂയിസ് എലിസബത്ത് ഗ്ലിക്കിന്‌

സ്റ്റോക്ഹോം: ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് എലിസബത്ത് ഗ്ലിക്കിന്. ‘ഫസ്റ്റ്ബോണ്‍’ എന്ന കവിതാ സമാഹാരത്തിലൂടെ 1968ല്‍ അമേരിക്കന്‍ സാഹിത്യരംഗത്ത് സാന്നിധ്യമറിയിച്ച ഈ എഴുപത്തേഴുകാരി യേല്‍ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് പ്രൊഫസറാണ്.

1943ല്‍ ന്യൂയോര്‍ക്കില്‍ ജനനം. പിതാവിന്റെ മാതാപിതാക്കള്‍ ഹംഗറിയില്‍നിന്ന് കുടിയേറിയതാണ്. ലളിത സൗന്ദര്യത്തോടുകൂടിയ ലൂയിസ് ഗ്ലിക്കിന്റെ സവിശേഷ കാവ്യശബ്ദം വ്യക്തിപരമായ അസ്ഥിത്വത്തെ സാര്‍വത്രികമാക്കുന്നതായി പുരസ്കാരം പ്രഖ്യാപിച്ച്‌ സ്വീഡിഷ് അക്കാദമി വ്യക്തമാക്കി. ബാല്യം, കുടുംബജീവിതം, രക്ഷിതാക്കളും കുട്ടികളുമായുള്ള അടുത്ത ബന്ധം എന്നിവയെ കേന്ദ്രീകരിച്ചുള്ള ഇവരുടെ കവിതകള്‍ കൃത്യതയ്ക്കുവേണ്ടി ത്രസിക്കുന്നവയാണെന്ന് അക്കാദമിയുടെ സ്ഥിരം സെക്രട്ടറി മാത്സ് മാള്‍മ് പറഞ്ഞു.

ഇവരുടെ പതിനൊന്നാമത്തെ സമാഹാരമായ ‘അവേര്‍ണോ’(2006) ഗ്രീക്ക് പുരാണത്തെ ആസ്പദമാക്കിയുള്ള മനോഹരവും ഭാവനാപൂര്‍ണവുമായ വ്യാഖ്യാനമാണെന്ന് അക്കാദമി എടുത്തുപറഞ്ഞു. അടുത്തകാലത്ത് വിവാദങ്ങളുടെ പിടിയിലായിരുന്നു സാഹിത്യ നൊബേല്‍. അക്കാദമിയെ ഉലച്ച ലൈംഗികാരോപണത്തെ തുടര്‍ന്ന് 2018ല്‍ പ്രഖ്യാപനം മാറ്റിവച്ചിരുന്നു.

കഴിഞ്ഞവര്‍ഷം രണ്ട് വര്‍ഷത്തെ പുരസ്കാരം ഒന്നിച്ച്‌ പ്രഖ്യാപിച്ചപ്പോള്‍ അതിലൊന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് അനഭിമതനായ മുന്‍ സെര്‍ബിയന്‍ ഭരണാധികാരി സ്ലോബോദന്‍ മിലോസെവിച്ചിന്റെ ആരാധകനായ പീറ്റര്‍ ഹാന്‍ഡ്കെയ്ക്ക് നല്‍കിയതും വിവാദമായി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!