മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സൈക്കിൾ വിതരണം ചെയ്തു
കൊല്ലം: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്കുള്ള സൗജന്യ സൈക്കിള്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് ഹൃദ്യമായി. ആഹ്ലാദത്തിന്റെ പച്ച ലൈറ്റ് മിന്നിയ കുഞ്ഞുമുഖങ്ങള്‍ക്ക് മുന്നോട്ടുള്ള വഴി കാട്ടിയത് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.
സൈക്കിളുകള്‍ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നതോടെ മെച്ചപ്പെട്ട പഠനത്തിനും ആരോഗ്യത്തിനും മാനസിക ഉല്ലാസത്തിനുമുള്ള അവസരമാണ് ഒരുങ്ങുന്നതെന്ന് സൈക്കിള്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കുട്ടികളില്‍ സ്വാശ്രയത്വവും ആത്മവിശ്വാസവും വളര്‍ത്തുന്നതിനും ഇതിലൂടെ കഴിയും. മത്സ്യത്തൊഴിലാളി മേഖലകളില്‍ നിന്നുള്ള കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നടപടികള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.
പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡിന്റെ സി എസ് ആര്‍ ഫില്‍ നിന്നും 90 ലക്ഷം രൂപ ചെലവഴിച്ച സൗജന്യ സൈക്കിള്‍ പദ്ധതി തീരദേശ വികസന കോര്‍പ്പറേഷനാണ് ആവിഷ്‌കരിച്ച് നടപ്പാക്കിയത്. സംസ്ഥാനത്ത് തീരദേശ മേഖലയിലെ ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലെ 2000 പെണ്‍കുട്ടികള്‍ക്കാണ് സൈക്കിളുകള്‍ ലഭിക്കുക. 4000 രൂപ വില വരുന്ന സൈക്കിള്‍ കൊല്ലം ജില്ലയിലെ 20 സര്‍ക്കാര്‍ സ്‌കൂളുകളിലെ 463 പെണ്‍കുട്ടികളാണ് ഏറ്റുവാങ്ങിയത്.