ചായക്കും എണ്ണക്കടിക്കും വെറും 5 രൂപ. കാലിക്കറ്റ് തട്ടുകട സൂപ്പർ
കോഴിക്കോട്: ചായക്കും എണ്ണക്കടിക്കും വെറും 5 രൂപ. മൊയ്തീൻ കോയയുടെ കാലിക്കറ്റ് തട്ടുകട സൂപ്പർ.. ബിരിയാണിക്ക് 40 രൂപ.. ഊണിന് 20 രൂപ.. പട്ടണത്തിൽ ഒരു ഹോട്ടലിൽ കയറിയാൽ സാധാരണക്കാരന്റെ ചങ്ക് പൊള്ളുന്ന കാലമാണ്. ചായയ്ക്കും എണ്ണക്കടികൾക്കും കടകളിലിപ്പോൾ പത്ത് രൂപയും പന്ത്രണ്ട് രൂപയുമാണ് ഈടാക്കുന്നത്. എന്നാൽ ടാഞ്ചേരി ചാത്തനിറമ്പത്ത് മൊയ്തീൻ കോയയുടെ കാലിക്കറ്റ് തട്ടുകടയിൽ അഞ്ചു രൂപ മാത്രമാണ് ചായയ്ക്കും കടിക്കും.
പാചക വാതകത്തിനും മറ്റ് സാധനങ്ങൾക്കുമെല്ലാം വില കുതിച്ചു കയറുമ്പോൾ ചായക്കടക്കാർക്കും അൽപ്പം വില വർധിപ്പിച്ചാൽ തെറ്റൊന്നുമില്ല. എന്നാൽ പ്രയാസങ്ങളേറെയുണ്ടെങ്കിലും മടവൂർ പഞ്ചായത്തിലെ മൊയ്തീൻ കോയയുടെ കടയിൽ വിലയിൽ മാറ്റമൊന്നുമില്ല. ചായയും, കടിയും മാത്രമല്ല 20 രൂപയ്ക്ക് ചോറും 40 രൂപയ്ക്ക് ബിരിയാണിയും ഇവിടെ നിന്ന് കഴിക്കാം.
കഴിഞ്ഞ 38 വർഷങ്ങളായി ഏറ്റവും കുറഞ്ഞ കുറഞ്ഞ കാശ് വാങ്ങിയാണ് വിശന്നെത്തിയവരെ മൊയ്തീൻ കോയ ഊട്ടിക്കൊണ്ടിരിക്കുന്നത്. ഗത്യന്തരമില്ലാതെ ചില വർധനവ് വന്നതൊഴിച്ചാൽ വിലക്കയറ്റം ഈ ഹോട്ടലിലില്ല. കടയിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രമാണ് മൊയ്തീൻ കോയയും കുടുംബവും കഴിയുന്നത്. ഇതിനിടയിൽ രണ്ട് പെൺമക്കളുടെ വിവാഹവും ഗംഭീരമായി നടന്നു.