കൊയിലാണ്ടിയിൽ കൊറോണയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളുടെ പേരിൽ കേസെടുത്തു
കൊയിലാണ്ടി: സമ്പൂർണ്ണ അടച്ചു പൂട്ടൽ സമയത്ത് ദുരിതത്തിൽ കഴിയുന്നവരെ സഹായിക്കാനെന്ന പേരിൽ വാട്സ് ആപ്പ് കൂട്ടായ്മ രൂപവൽക്കരിച്ച് പണപ്പിരിവ് നടത്തിയവർക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിലെ എതാനും പേർ ചേർന്നാണ് വിശപ്പടക്കാൻ ഒന്നിക്കുക എന്ന പേരിൽ വാട്ട്സ്ആപ്പ് കൂട്ടായ്മ രൂപവൽക്കരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇതിന് നേതൃത്വം നൽകിയ കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡിൽ ഫിർദോസ് ഹൌസിൽ അബ്ദുൾകലാമിൻ്റെ മകനായ മുഹമ്മദ് ആസിഫിനെ പ്രതിചേർത്ത് കേസെടുത്തിട്ടുണ്ട്. ക്രൈ നമ്പർ 295/20 u/s 420 IPC പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
പ്രവാസികൾ അടക്കമുള്ളവർ ഗ്രൂപ്പിൽ അംഗങ്ങളായുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കുവാൻ റൂറൽ എസ്.പി.ഡോ. എ. ശ്രീനിവാസും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും കൊയിലാണ്ടി സ്റ്റേഷനിൽ എത്തിയിരുന്നു. വ്യക്തികൾ പണപ്പിരിവ് നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത് നിയമ വിരുദ്ധമാണെന്നും, പിരിച്ചെടുക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയാണ് വേണ്ടതെന്ന് പോലീസ് അറിയിച്ചു. സ്റ്റേഷനിൽ വെച്ച് കേസ് ഒത്തുതീർപ്പാക്കാൻ ലീഗിൻ്റെയും കോൺഗ്രസ്സിൻ്റെയും നേതാക്കൾ നടത്തിയ ശ്രമം പോലീസ് ശക്തമായ ഇടപെടള നടത്തിയതിൻ്റെ ഭാഗമായി പാളുകയായിരുന്നു.