ബസ്സുകളുടെ മരണപ്പാച്ചിലിൽ യാത്രക്കാർ ക്ഷുഭിതരായി റോഡിലിറങ്ങി പ്രതിഷേധിച്ചു. ബസ്സുകൾ പോലീസ് കസ്റ്റഡിയിലെടുത്തു
കൊയിലാണ്ടി: ബസ്സുകളുടെ മരണപ്പാച്ചിലിൽ യാത്രക്കാർ ക്ഷുഭിതരായി റോഡിലിറങ്ങി പ്രതിഷേധിച്ചു. പിറകിലെത്തിയ ബസ്സും യാത്രക്കാർ തടഞ്ഞു നിർത്തി. കോഴിക്കോട് – കണ്ണൂർ റൂട്ടിലോടുന്ന KL 58 AC 5049 നമ്പർ വോളൻറ് ബസ്സും, പിറകെ മത്സരിച്ചെത്തിയ സാഗര ബസ്സുമാണ് അപകടകരമാംവിധം മത്സര ഓട്ടം നടത്തിയത്. 4 മണിയോടുകൂടിയായിരുന്നു സംഭവം. മത്സര ഓട്ടത്തിനിടെ ബസ്സുകൾ ചെറുതായി കൂട്ടിയിടിക്കുകയും ചെയ്തു. യാത്രക്കിടെ പലയിടങ്ങിളിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഇരു ബസ്സിലെയും യാത്രക്കാർ പറഞ്ഞു.
ബസ്സുകൾ കൂട്ടിയിടിച്ചതോടെ മുമ്പിലെ ബസ്സ് റോഡിൽ നിർത്തി ഡ്രൈവർ ഓടിപ്പോകുകയായിരുന്നു. ഇത് ദേശീയപാതിയിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. കൊയിലാണ്ടി ശോഭികക്ക് സമീപമാണ് സംഭവം. തിരക്കിൽ കുടങ്ങിയ ബസ്സിൽ നിന്ന് ക്ഷുഭിതരായ യാത്രക്കാർ ഇറങ്ങി പിറകിൽ വന്ന സാഗർ ബസ്സിനെയും തടഞ്ഞു നിർത്തി കൈയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് എത്തുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ഏറെ നേരം റോഡിൽ പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇരു ബസ്സുകളെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.