കൊലചെയ്യപ്പെട്ട സിപിഐ(എം) നേതാവ് പിവി സത്യൻ്റെ മൃതദേഹം വൈകീട്ട് സംസ്ക്കരിക്കും
കൊയിലാണ്ടി: കൊലചെയ്യപ്പെട്ട സിപിഐ(എം) നേതാവ് പിവി സത്യൻ്റെ മൃതദേഹം വൈകീട്ട് സംസ്ക്കരിക്കുമെന്ന് സിപിഐഎം നേതൃത്വം അറിയിച്ചു. 3 മണിക്ക് കൊയിലാണ്ടി ടൌൺഹാളിൽ പൊതുദർശനത്തിന് വെക്കും. വിദേശത്തുനിന്ന് മകൾ എത്തിയ ശേഷമായിരിക്കും വൈകീട്ട് വീട്ടുവളപ്പിൽ സംസ്ക്കരിക്കുക. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടപടിക്രമങ്ങൾ നടന്നുവരികയാണ്. ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് പെരുവട്ടൂർ ചെറിയപ്പുറം ക്ഷേത്രമഹോത്സവം നടക്കുന്നതിനിടെ ലോക്കൽ സെക്രട്ടറിക്ക് നേരെ അക്രമം ഉണ്ടായത്. ശരീരത്തിൽ നാലോളം വെട്ടേറ്റിട്ടുണ്ട്.
വളരെ ആഴത്തിൽ കഴുത്തിനേറ്റ മുറിവാണ് ജീവനെടുത്തതെന്ന് അറിയുന്നു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന പെരുവട്ടൂർ സ്വദേശി അഭിലാഷിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും കൊയിലാണ്ടിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് കൊയിലാണ്ടി മണ്ഡലത്തിലെ 4 പഞ്ചായത്തുകളിലും, കൊയിലാണ്ടി നഗരസഭയിലും സിപിഐഎം ആഹ്വാനം ചെയ്ത ഹർത്താൽ നടന്നുവരികയാണ്. എല്ലാ ഭാഗങ്ങളിലും സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാൻ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.