പി.വി സത്യൻ്റെ കൊലപാതകം പ്രതി കുറ്റം സമ്മതിച്ചു
പിറകിലൂടെ വന്നു ഇടത് കൈകൊണ്ട് വായ പൊത്തിപ്പിടിച്ചു. കഴുത്തിന് രണ്ട് ഭാഗത്തും കത്തി കൊണ്ട് ആഞ്ഞ് കുത്തി. കൊലപ്പെടുത്താൻ തന്നെയായിരുന്നു ഉദ്ദേശം. പിവി സത്യൻ്റെ കൊലപാതകത്തിൽ പ്രതി അഭിലാഷിൻ്റെ മൊഴി.. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഗൾഫിൽ നിന്ന് വാങ്ങിയത്. രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഭാഗമായി ഉയർന്ന് വന്ന വ്യക്തിവൈരാഗ്യമെന്ന് റിമാൻ്റ് റിപ്പോർട്ട്. തന്നെ ഒതുക്കിയതും പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള കാരണവും സത്യനാഥനാണെന്ന പ്രതിയുടെ വിശ്വസമാണ് വൈരാഗ്യമായി വളർന്നതെന്നും മൊഴി. അവഗണന സഹിക്കാൻ പറ്റാതായതോടെയാണ് കൊലപ്പെടുത്തിയതെന്നും പറയുന്നു.
ക്ഷേത്രത്തിൽ സത്യനാഥൻ ഇരിക്കുന്നത് കണ്ടു. മദ്യപിച്ച് കത്തിയെടുത്ത് വന്നു, പിന്നിലൂടെ വന്ന് വായ പൊത്തിപ്പിടിച്ച് കഴുത്തിന്റെ ഇരു വശത്തും കത്തി കുത്തിയിറക്കുകയായിരുന്നു. കൊല്ലണം എന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് കൃത്യം നടത്തിയത്. കഴകപുരയുടെ പിന്നിലൂടെ നടന്ന് ക്ഷേത്രത്തിന്റെ പിൻവശത്തെ മതിൽ ചാടി റോഡിലിറങ്ങി. ഇതേ സമയം കത്തി അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. സ്റ്റീൽ ടെക് റോഡ് വഴി കൊയിലാണ്ടിയിലേക്ക് വേഗത്തിൽ എത്താവുന്ന മാർഗ്ഗത്തിലൂടെ നടന്നു. റെയിൽ സ്റ്റേഷൻ കടന്ന് രാത്രി പതിനൊന്ന് മണിയോടെ പൊലീസ് സ്റ്റേഷനിൽ എത്തി. വരുന്ന വഴിയിൽ 4 പേർ തന്നെ കണ്ടതായി അഭിലാഷ് പൊലീസിനോട് പറഞ്ഞു.
Advertisements
കൊവിഡിന് ശേഷം ഒന്നരക്കൊല്ലം ഗൾഫിലായിരുന്നു. അവിടുന്ന് വരുമ്പോൾ വാങ്ങിച്ച കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നും അഭിലാഷ് മൊഴി നൽകി. എന്തിനാണ് കൊലപാതകം നടത്താൻ ക്ഷേത്രം തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന്, പെട്ടെന്ന് അങ്ങിനെ തോന്നി, ചെയ്തു എന്നായിരുന്നു മറുപടി. തന്റെ വീടിന്റെ മുന്നിലൂടെ നിരന്തരം പോകുന്ന സത്യനാഥനെ നേരത്തെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും മൊഴിയിലുണ്ട്. കൊയിലാണ്ടി കോടതി റിമാന്റ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഉടൻ സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.