KOYILANDY DIARY

The Perfect News Portal

ഹിമാചലിലെ സുന്നി അണക്കെട്ട്‌ പദ്ധതി ; ബിജെപി എംപിയുടെ കമ്പനി കോൺഗ്രസിന്‌ കൊടുത്തത് 30 കോടി

ന്യൂഡൽഹി: ആന്ധ്രയിൽനിന്നുള്ള ബിജെപി എംപി സി എം രമേശിന്റെ ഋത്വിക്‌ പ്രോജക്ട്‌സ്‌ നിർമാണക്കമ്പനി കോൺഗ്രസിന്‌ ഇലക്ടറൽ ബോണ്ടുകളിലൂടെ കൈമാറിയത്‌ 30 കോടി രൂപ. പകരമായി ഹിമാചലിൽ 1098 കോടി രൂപയുടെ അണക്കെട്ട്‌ നിർമാണ പദ്ധതി ഈ കമ്പനി സ്വന്തമാക്കി.

2023 മാർച്ച്‌ 22നാണ്‌ ഹിമാചലിലെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ എസ്‌വിജെഎൻ ലിമിറ്റഡ്‌ ഋത്വിക്‌ പ്രോജക്ട്‌സുമായി സുന്നി അണക്കെട്ട്‌ പദ്ധതിക്കായി 1098 കോടിയുടെ കരാറിൽ ഒപ്പുവച്ചത്‌. 2023 ഏപ്രിൽ 11ന്‌ ഋത്വിക് പ്രോജക്ട്‌സ്‌ 30 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട്‌ വാങ്ങി കോൺഗ്രസിന്‌ കൈമാറി. ആകെ 45 കോടിയുടെ ഇലക്ടറൽ ബോണ്ടുകളാണ്‌ ഋത്വിക്‌ കമ്പനി വാങ്ങി രാഷ്ട്രീയ പാർടികൾക്ക്‌ കൈമാറിയത്‌. അതിൽ 66 ശതമാനവും കിട്ടിയത്‌ കോൺഗ്രസിനാണ്‌. ഇലക്ടറൽ ബോണ്ടുകളിലൂടെ ആകെ 1952 കോടി രൂപയാണ്‌ 2018 മാർച്ചുമുതൽ 2024 ഫെബ്രുവരിവരെ കോൺഗ്രസിന്‌ ലഭിച്ചത്‌. ആകെ വിറ്റുപോയ ബോണ്ടുകളുടെ 11 ശതമാനം. എസ്‌ബിഐ പുറത്തുവിട്ട 2019 ഏപ്രിൽമുതലുള്ള കണക്ക്‌ പ്രകാരം കോൺഗ്രസിന്‌ 1421.86 കോടി കിട്ടി.

 

കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള എംകെജെ ഗ്രൂപ്പും സഹസ്ഥാപനങ്ങളുമാണ്‌ ഏറ്റവും കൂടുതൽ പണം കോൺഗ്രസിന്‌ കൈമാറിയത്‌–- 160.6 കോടി രൂപ. ഹൈദരാബാദ്‌ കേന്ദ്രീകരിച്ചുള്ള മേഘ എൻജിനിയറിങ്‌ ലിമിറ്റഡും സഹസ്ഥാപനമായ വെസ്‌റ്റേൺ യുപി പവർ ട്രാൻസ്‌മിഷൻ കമ്പനിയും കോൺഗ്രസിന്‌ 128 കോടി നൽകി. ഇതിൽ 110 കോടിയും വെസ്‌റ്റേൺ യുപി പവർ ട്രാൻസ്‌മിഷനാണ്‌ നൽകിയത്‌. രാജ്യത്തെ പ്രധാന ഖനി കുത്തകയായ വേദാന്ത ഗ്രൂപ്പും കോൺഗ്രസിന്‌- 125 കോടി രൂപ നൽകി. യശോദ ഹോസ്‌പിറ്റൽ ഗ്രൂപ്പ്‌ 64 കോടിയും സാന്റിയാഗോ മാർട്ടിൻ 50 കോടിയും നൽകി. കർണാടകത്തിൽ അധികാരത്തിലെത്തിയ 2023ലാണ്‌ ഇലക്ടറൽ ബോണ്ടുകളിലൂടെ ഏറ്റവും കൂടുതൽ പണം കോൺഗ്രസിന്‌ കിട്ടിയത്‌–- 793 കോടി രൂപ.

Advertisements

സിൽക്യാര തുരങ്ക നിര്‍മാണ കമ്പനി 
ബിജെപിക്ക് നല്‍കിയത് 55 കോടി
ഉത്തരാഖണ്ഡിൽ നിർമാണത്തിനിടെ തകർന്ന സിൽക്യാര തുരങ്കത്തിന്റെ നിർമ്മാതാക്കളായ നവയുഗ എഞ്ചിനിയറിംഗ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഇലക്‌ടറൽ ബോണ്ടായി ബിജെപിക്ക്‌ നൽകിയത്‌ 55 കോടി രൂപ. മോദി സർക്കാർ കൊണ്ടുവന്ന നിരവധി വമ്പൻ അടിസ്ഥാനസൗകര്യ പദ്ധതികളുടെ നിർമാണകരാർ നവയുഗയ്ക്ക്‌ ലഭിച്ചിട്ടുണ്ട്. 2018 ഒക്ടോബറിൽ സ്ഥാപനത്തിൽ ആദായനികുതിവകുപ്പ് റെയ്‍‍‍ഡ് ഉണ്ടായി. ആറുമാസത്തിനുശേഷമാണ് ആദ്യ ​​ഗഡുവായി നവ​യു​ഗ 30 കോടി ബിജെപിക്ക് നൽകുന്നത്. പിന്നീട് പലഘട്ടമായി ബാക്കിതുക കൈമാറി. 2023നവംബർ 12ന്‌ പണി നടന്നുകൊണ്ടിരിക്കെ തകർന്ന സിൽക്യാരതുരങ്കത്തിൽ നാൽപ്പത്തൊന്നു തൊഴിലാളികൾ കുടുങ്ങിയത് വൻ വിവാദമായിരുന്നു.