KOYILANDY DIARY.COM

The Perfect News Portal

സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം വൈദ്യപഠനത്തിനായി ദില്ലി എയിംസിന് കൈമാറി

അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം വൈദ്യപഠനത്തിനായി ദില്ലി എയിംസിന് കൈമാറി. ദില്ലിയിലെ എകെജി ഭവനിൽ നിന്നും വൻ ജനാവലിയോടെ വിലാപയാത്രയായാണ് ഭൗതിക ശരീരം എയിംസിൽ എത്തിച്ചത്. സിപിഐഎം പിബി അംഗങ്ങൾ മുതൽ ചെറുപ്പക്കാരുടെ അടക്കം വലിയ സംഘമാണ്  വിലാപയാത്രയെ നയിച്ചത്.

.

ദില്ലി എയിംസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ വൈകിട്ടാണ് കുടുംബവും മറ്റ് മുതിർന്ന  നേതാക്കളും ഏറ്റവുവാങ്ങിയത്. തുടർന്ന് വസന്ത്കുഞ്ജിലെ വസതിയിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെ  മുതൽ ദില്ലി എകെജി ഭവനിൽ പൊതുദർശനത്തിന് വെച്ചിരുന്നു. ആയിരങ്ങളാണ് അവിടെ തങ്ങളുടെ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കുകാണാനും ആദരമർപ്പിക്കാനും എത്തിയത്.

Advertisements

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രി മുഹമ്മദ് റിയാസ്, വി എൻ വാസവൻ,  എംഎ ബേബി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്  അടക്കം  പ്രമുഖ നേതാക്കൾ ദില്ലിയിലെത്തി അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിച്ചു. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, ജയറാം രമേശ്, രമേശ് ചെന്നിത്തല, സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട്, ചന്ദ്രബാബു നായിഡു, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബിജെപി നേതാവ് ജെപി നദ്ദ, എൻസിപി നേതാവ് ശരദ് പവാർ, നേപ്പാൾ മുൻ ഉപമുഖ്യമന്ത്രി ഈശ്വർ പൊക്രിയാൽ, ക്യൂബൻ അംബാസഡർ ഇൻ ചാർജ്  അബേൽ അടക്കമുള്ള പ്രമുഖ നേതാക്കൾ യെച്ചൂരിക്ക് ആദരാഞ്ജലി നേർന്നു. കൈരളി ടി വിക്ക് വേണ്ടി എംഡി ഡോ. ജോൺ ബ്രിട്ടാസ് എംപി പുഷ്പചക്രം സമർപ്പിച്ചു. ന്യൂസ് ഡയറക്ടർ ശരത് ചന്ദ്രൻ, സീനിയര്‍ ന്യൂസ് എഡിറ്റർ കെ രാജേന്ദ്രൻ, ദില്ലി ബ്യൂറോ ചീഫ് വിഷ്ണു തലവൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ദില്ലി എംയിസിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 3.05ഓടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. യെച്ചൂരി വിടവാങ്ങുമ്പോൾ രാജ്യത്തിന് നഷ്ടമാകുന്നത് അവകാശപോരാട്ടങ്ങളിലെ മുന്നണിയിൽ നിന്ന നേതാവിനെയാണ്. എസ്എഫ്ഐയിലൂടെ പൊതുജീവിതം ആരംഭിച്ച യെച്ചൂരി, രാജ്യത്തെ വിപ്ലവ പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി മാറിയത് ആകസ്മികമായല്ല.

സിപിഐഎം ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി. 2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്. ഉജ്ജ്വല പാര്‍ലമെന്റേറിയന്‍ കൂടിയായ യെച്ചൂരി തൊണ്ണൂറുകള്‍ തൊട്ട് ദേശീയ തലത്തില്‍ ജനാധിപത്യ മതേതര ചേരി കെട്ടിപ്പടുക്കുന്നതിന്റെ നെടുന്തൂണായിരുന്നു. ആധുനികകാലത്ത് ഇന്ത്യയില്‍ വിപ്ലവ പ്രസ്ഥാനത്തെ നയിക്കാന്‍ ഏറ്റവും ശക്തനും പ്രാപ്തനുമായ ഒരു നേതാവിനെയാണ് യെച്ചൂരി വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത്.

Share news
error: Content is protected !!