KOYILANDY DIARY

The Perfect News Portal

പുതിയ സാമൂഹ്യശക്തിയാണ് റസിഡന്റ്‌സ്‌ അസോസിയേഷനുകൾ; മന്ത്രി എം ബി രാജേഷ്‌

കൊച്ചി: സംസ്ഥാനത്തെ പുതിയ സാമൂഹ്യശക്തിയാണ് റസിഡന്റ്‌സ്‌ അസോസിയേഷനുകളെന്ന്‌ തദ്ദേശമന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. റസിഡന്റ്‌സ്‌ അസോസിയേഷനുകളുമായുള്ള ഈ മുഖാമുഖം ചരിത്രമാണ്. റസിഡന്റ്‌സ്‌ അസോസിയേഷനുകൾക്ക്‌ സർക്കാർ പ്രാധാന്യം കൊടുക്കുന്നത് ചരിത്രത്തിലാദ്യമാണ്. 2035 ആകുമ്പോൾ കേരള ജനസംഖ്യയുടെ 95 ശതമാനവും നഗരവാസികളാകുമെന്നാണ് കണക്കുകളെന്നും മന്ത്രി പറഞ്ഞു. റസിഡന്റ്‌സ്‌ അസോസിയേഷൻ പ്രതിനിധികളുമായുള്ള മുഖാമുഖത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.

നഗരവൽക്കരണ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ മുന്തിയ പരിഗണന നൽകുന്നു. അതിനായാണ് നഗരനയം നടപ്പാക്കുന്നതും അർബൻ കമീഷൻ രൂപീകരിച്ചതും. കമീഷന്റെ ആദ്യ സിറ്റിങ് തിങ്കളാഴ്ച നടക്കും. കേരളം നേരിടുന്ന മറ്റൊരു വെല്ലുവിളി മാലിന്യസംസ്കരണമാണ്. കേരളത്തെ മാലിന്യമുക്തമാക്കാനുള്ള തീവ്ര കർമപരിപാടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. റസിഡന്റ്‌സ്‌ അസോസിയേഷൻ പ്രതിനിധികളെ ഉൾപ്പെടുത്തി ഫയർ ഓഡിറ്റിന് നിർദേശിച്ചിട്ടുണ്ട്‌. റസിഡന്റ്സ് അസോസിയേഷനുകളെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുക എന്നതാണ് സർക്കാർനയമെന്നും മന്ത്രി പറഞ്ഞു.

 

വ്യവസായമന്ത്രി പി രാജീവ് മുഖ്യാതിഥിയായി. മേയർ എം അനിൽകുമാർ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, തദ്ദേശഭരണ പ്രിൻസിപ്പൽ ഡയറക്ടർ എം ജി രാജമാണിക്യം, പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, സ്‌പെഷ്യൽ സെക്രട്ടറി മുഹമ്മദ് വൈ സഫിറുള്ള, കലക്ടർ എൻ എസ് കെ ഉമേഷ്, ആസൂത്രണ ബോർഡ് അംഗം ജിജു പി  അലക്‌സ്, മേയേഴ്‌സ് കൗൺസിൽ സെക്രട്ടറി പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സ് ചേംബർ ചെയർപേഴ്‌സൺ കെ ജി രാജേശ്വരി, ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ എം കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി പി മുരളി, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ എം ഉഷ എന്നിവർ പങ്കെടുത്തു. ജി  എസ്‌ പ്രദീപ് മോഡറേറ്ററായി.

Advertisements