കാക്കണഞ്ചേരിയുടെ വില്ലനായി രാജൻ
താമരശേരി: മകന്റെയും അമ്മയുടെയും മരണത്തിൽ കാക്കണഞ്ചേരി രാജന്റെ കൈകളെന്ന് തെളിയുന്നു. കട്ടിപ്പാറ പഞ്ചായത്തിലെ ആദിവാസി കോളനിയായ കാക്കണഞ്ചേരിയിലെ മരണങ്ങൾ എന്നും ദുരൂഹത നിറഞ്ഞതായിരുന്നു. 2019ലാണ് കോളനിയിൽനിന്ന് പുറംലോകവുമായി ബന്ധമുള്ള രോണു കൊല്ലപ്പെട്ടത്. ബന്ധുവായ രാജന്റെ ദുർനടപ്പ് ചോദ്യംചെയ്‌തതിന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നറിയുന്നത് പൊലീസ് കസ്‌റ്റഡിയിലെടുത്ത് അന്വേഷിച്ചപ്പോഴാണ്. കൊലയ്‌ക്കുശേഷം ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ കഴിയുകയായിരുന്നു രാജൻ.
നാല് വർഷത്തിനുശേഷം രോണുവിന്റ അമ്മ ലീലയെയും ദുരൂഹസാഹചര്യത്തിൽ കാണാതായി. ദിവസങ്ങൾക്കുശേഷം കൊല്ലപ്പെട്ട നിലയിൽ മൃതദേഹം ലഭിച്ചു. രോണുവിന്റെ കൊലപാതകത്തിൽ പിടിയിലായ രാജൻ ജാമ്യത്തിലിറങ്ങിയാണ് കൊല നടത്തിയത് എന്നാണ് തെളിയുന്നത്.