അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പരിണാമത്തില്‍ നാഴികക്കല്ല്: ശശി തരൂർ
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ശശി തരൂര്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പരിണാമത്തില്‍ നാഴികക്കല്ലായി മാറ്റുന്നതിന് സംഭാവന നല്‍കിയ എല്ലാവര്‍ക്കും വലിയ നന്ദിയെന്നാണ് ശശി തരൂരിന്റെ ട്വീറ്റ്. ഈ അധ്യക്ഷ തെരഞ്ഞെടുപ്പ് ചരിത്ര സംഭവമാണെന്നും തരൂര്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
രാവിലെ പത്ത് മണിയോടെ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷമാകും ഫലമറിയുക. തുടര്‍ന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തും. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അനായാസ ജയം നേടും എന്നാണ് പൊതുവിലയിരുത്തല്‍. ഖാര്‍ഗെയുടെ വിജയം നേതൃത്വം ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. എങ്കിലും തരൂരിന് കിട്ടുന്ന പിന്തുണ എത്രത്തോളമെന്ന് അറിയാന്‍ ഔദ്യോഗിക പക്ഷത്തിന് ആകാംക്ഷയുണ്ട്. അധ്യക്ഷനാരായാലും പാര്‍ട്ടി നിയന്ത്രണം ഗാന്ധി കുടുംബത്തിന്റെ കൈയിലായിരിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ സൂചന നല്‍കി.
വിവിധ പിസിസികളില്‍ സജ്ജീകരിച്ച പോളിംഗ് ബൂത്തുകളില്‍ നിന്നും ഇന്നലെയോടെ 68 ബാലറ്റ് പെട്ടികള്‍ സ്‌ട്രോംഗ് റൂമിലേക്ക് എത്തിച്ചിരുന്നു. സ്‌ട്രോംഗ് റൂം തുറന്ന് ഈ ബാലറ്റ് പെട്ടികള്‍ പുറത്തെടുക്കുകയും. അതിനകത്ത് നിന്നും ബാലറ്റ് പേപ്പറുകള്‍ കൂട്ടികലര്‍ത്തുകയും ചെയ്യും. ഇതിനു ശേഷം നൂറ് ബാലറ്റ് പേപ്പറുകള്‍ വീതം ഒരോ കെട്ടാക്കി മാറ്റും. ഇതിനു ശേഷമാണ് നാല് മുതല്‍ ആറു വരെ ടേബിളുകളിലായി വോട്ടെണ്ണല്‍ ആരംഭിക്കുക.