KOYILANDY DIARY.COM

The Perfect News Portal

മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരും: കെഎസ്ഇബി

.

തിരുവനന്തപുരം: മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി. 6 മണി മുതൽ 12:30 വരെയുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ തവണ നിയന്ത്രണം ആവശ്യമായി വരും. 500 ഫീഡറുകളെങ്കിലും പീക്ക് സമയങ്ങളിൽ അരമണിക്കൂർ ഓഫാക്കേണ്ടി വരും. പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപഭോഗം ആയിരം മെഗാവാട്ടിലേക്ക് അടുക്കുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു.

പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭിക്കാത്തതും പ്രതിസന്ധിക്ക് കാരണം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇബിയിൽ ഇന്ന് യോഗം ചേരും. വൈദ്യുതമന്ത്രിയും ഉദ്യോഗസ്ഥരും അടക്കമുള്ളവർ പങ്കെടുക്കും. ഒരു ദിവസത്തെ ആകെ ഉപഭോഗം 100 ദശലക്ഷം യൂണിറ്റിലേക്ക് അടുക്കാനുള്ള സാധ്യതയുണ്ടെന്നും കെഎസ്ഇബി വിലയിരുത്തുന്നു. അന്തരീക്ഷ താപനില വലിയ രീതിയിൽ ഉയർന്നതും മഴ മാറി നിൽക്കുന്നതും വൈദ്യുതി ഉപഭോഗം കൂട്ടാൻ ഇടയാക്കിയിട്ടുണ്ട്.

 

വൈകിട്ട് ആറുമണി മുതൽ രാത്രി പന്ത്രണ്ടര വരെയുള്ള സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകും. ഏറ്റവും ഉയർന്ന ആവശ്യകത 5000 മെഗാ വാട്ടിലേക്ക് എത്താനും ഇടയുണ്ട്. രാജ്യത്തെ വൈദ്യുത ലഭ്യതയിലുള്ള 12,000 മെഗാവാട്ടിന്റെ കുറവ് ഇതുവരെ പൂർണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.

 

ദേശീയതലത്തിൽ വൈദ്യുതിയുടെ ആവശ്യകത വലിയ രീതിയിൽ വർദ്ധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെയുള്ള ലഭ്യതയിലും കാര്യമായ കുറവുണ്ട്. ഉയർന്ന വിലയ്ക്ക് കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ അതിൻ്റെ ബുദ്ധിമുട്ട് സാധാരണക്കാർ നേരിടേണ്ടി വരുമെന്ന കാര്യവും കെഎസ്ഇബി അറിയിക്കുന്നു.

Share news