KOYILANDY DIARY

The Perfect News Portal

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചതിയനാണ് പി ജെ കുര്യന്‍; അനില്‍ കെ ആന്റണി

പത്തനംതിട്ട: കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചതിയനാണ് പി ജെ കുര്യനെന്ന് അനില്‍ കെ ആന്റണി. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാരായ കെ കരുണാകരനെയും എ കെ ആന്റണിയേയും ഉമ്മൻചാണ്ടിയേയും ചതിച്ച ചരിത്രമാണ് പി ജെ കുര്യനുള്ളത്. ഇന്നലെയും ആന്റണിയെ ചതിക്കാന്‍ ശ്രമിച്ചു. അതിന്റെ ഭാഗമായി മുന്‍കൂട്ടി ഇവര്‍ നിശ്ചയിച്ച് നടത്തിയതാണ് ചൊവ്വാഴ്ചത്തെ വാര്‍ത്താസമ്മേളനം. 

നന്ദകുമാർ തനി ക്രിമിലാണ്. സ്വന്തം വീട്ടിൽ നിന്ന് വിഗ്രഹം മോഷ്ടിച്ചതിന് വരെ കേസുള്ള ആളാണ്. നിരവധി സിബിഐ കേസുകൾ അടക്കമുള്ളവയിൽ പ്രതിയാണ്. ഇത്തരം ആളുകൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ആ വിലയെ കൊടുക്കുന്നുള്ളൂ. നന്ദകുമാറിനെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പ് പരിചയപ്പെട്ടിട്ടുണ്ട്. ഞാന്‍ പോസിറ്റീവ് രാഷ്ട്രീയത്തിനാണ് നില്‍ക്കുന്നത്. എന്നെ അതിനെ കൊണ്ട് ചെയ്യിക്കില്ലെന്ന തീരുമാനമെടുത്തവരാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍. ഇവര്‍ നടത്തുന്നത് നെറികെട്ട രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

 

90കളുടെ ആദ്യം കെ കരുണാകരനെ ഇല്ലാത്ത കേസ് പറഞ്ഞ് രാജിവെയ്പ്പിച്ചു. പിന്നീട് ആന്റണിയെ കുതികാല്‍ വെട്ടി രാജിവെയ്പ്പിച്ചു. പിന്നീട് 2013, 14 സമയത്ത് ഉമ്മന്‍ചാണ്ടിയേയും ഇതേ പോലെ കോണ്‍ഗ്രസുകാര്‍ തന്നെ പരാജയപ്പെടുത്തി. ഈ മൂന്നു കാര്യത്തിലും ഒരു പോലെ പ്രവര്‍ത്തിച്ച രണ്ടു മൂന്നു പേരുണ്ട്. അതിലൊന്ന് പി ജെ കുര്യനാണ്. നന്ദകുമാറുമായി പരിചയപ്പെട്ടത് തന്നെ പി ജെ കുര്യന്റെ ശുപാർശയിലാണ്. നാലോ അഞ്ചോ പ്രവാശ്യം ഇയാളുമായി കണ്ടു.

Advertisements

 

ഓരോ പ്രാവശ്യവും നടക്കാത്ത കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരുന്നത്. പി ജെ കുര്യന്റെ ശുപാര്‍ശയില്‍ വന്നത് കൊണ്ടാണ് കണ്ടത് തന്നെ. ഇന്നയാളെ മാറ്റണമെന്നും ജഡ്ജിനെ അവിടെ പോസ്റ്റ് ചെയ്യണമെന്നെല്ലാം ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ഇത്തരം ശുപാര്‍ശയുമായി വരരുതെന്ന് അയാളോട് ആവശ്യപ്പെട്ടു. പിന്നീട് കണ്ടിട്ടില്ല. മാന്യത കൊണ്ടാണ് കൂടുതല്‍ കാര്യങ്ങള്‍ പറയാത്തത്. 

 

നന്ദകുമാര്‍ പി ജെ കുര്യന്റെ അനുയായിയാണ്. പി ജെ കുര്യനെതിരെയുണ്ടായ കേസ് ഒതുക്കാന്‍ നന്ദകുമാര്‍ ഇടപെട്ടിരുന്നു. കേസേതാണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും എല്ലാവര്‍ക്കും അറിയുന്ന കേസാണെന്നും അനില്‍ പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയം ചതിയുടെയും കുതികാല്‍വെട്ടിന്റെയും കഥകളാണ്. ജനിച്ച അന്നുമുതൽ കോൺഗ്രസിലെ ഇത്തരം വ്യക്തികളെ കണ്ടുകൊണ്ടിരിക്കുന്നു. നിയമ നടപടി ഇപ്പോൾ നീങ്ങുന്നില്ല ഞാൻ എന്തായാലും ഇത്രയും പറഞ്ഞല്ലോ അദ്ദേഹം വേണമെങ്കിൽ സ്വീകരിക്കട്ടെ തെരഞ്ഞെടുപ്പിനു ശേഷം താൻ മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് അനിൽ പറഞ്ഞു