KOYILANDY DIARY

The Perfect News Portal

കേന്ദ്രസര്‍ക്കാരിന്റെ അവഗണന; ദില്ലിയില്‍ സമരം തീര്‍ത്ത് കര്‍ണാടക

കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ സമരം തീര്‍ത്ത് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ആയിരുന്നു ജന്തര്‍ മന്ദറിലെ പ്രതിഷേധം. നാളെ ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന കേരളത്തിന്റെ വന്‍ പ്രതിഷേധവും ദില്ലിയില്‍ അലയടിക്കും.

കേന്ദ്രസര്‍ക്കാരിന്റെ അവഗണനയും സാമ്പത്തിക ഉപരോധവും അക്കമിട്ട് നിരത്തിയായിരുന്നു കര്‍ണാടക ദില്ലിയില്‍ സമരം തീര്‍ത്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. പതിനഞ്ചാം ധനകാര്യ കമ്മീഷന് കീഴില്‍ അഞ്ചുവര്‍ഷംകൊണ്ട് 1.8 7 ലക്ഷം കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടായതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അക്കമിട്ട് നിരത്തി. കൊടും വരള്‍ച്ച നേരിടുന്ന സംസ്ഥാനത്തിന് കേന്ദ്ര ബജറ്റില്‍ വലിയ അവഗണനയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

 

കേന്ദ്ര പദ്ധതികളില്‍ കര്‍ണാടക കടുത്ത അവഗണന നേരിടുന്നതായി ശിവകുമാറും വ്യക്തമാക്കി. സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍, എം എല്‍ സി മാര്‍, എംപിമാര്‍ തുടങ്ങിയവര്‍ സമരത്തില്‍ അണിനിരന്നു. സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം സമരം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കര്‍ണാടകയും പ്രതിഷേധത്തിന് ഇറങ്ങിയത്.

Advertisements

 

സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും അടക്കം ദില്ലിയില്‍ എത്തിയിട്ടുണ്ട്. ഡിഎംകെ പ്രതിഷേധത്തില്‍ പങ്കെടുക്കും. കപില്‍ സിബല്‍, എന്‍സിപി ശരദ് പവാര്‍, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ തുടങ്ങി പ്രതിപക്ഷ നിരയിലെ നേതാക്കള്‍ സമരത്തില്‍ അണിചേരും.