സെക്രട്ടേറിയറ്റില്‍ പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനാകുക ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം
.
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനുള്ള സമയം വെട്ടിച്ചുരുക്കി. നിലവില്‍ എല്ലാ ദിവസവും പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ് സന്ദര്‍ശന അനുമതി. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

വൈകിട്ട് മൂന്നര മുതല്‍ അഞ്ചര വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശത അനുഭവിക്കുന്നവര്‍ എന്നിവരെയാകും മുഖ്യമന്ത്രി ആദ്യം കാണുക. ഇതിന് ശേഷമായിരിക്കും മറ്റുള്ളവരെ കാണുക. നിയന്ത്രണം ബുധനാഴ്ച മുതല്‍ നിലവില്‍ വരും.

മുഖ്യമന്ത്രി തിരക്കിലായതിനാലാണ് സമയം വെട്ടിച്ചുരുക്കിയതെന്നാണ് വിശദീകരണം. മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ ഇല്ലാത്ത ദിവസങ്ങളില്‍ പരാതി പരിഹാര സെല്ലില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം. പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കും. മൂന്ന് മുതല്‍ അഞ്ച് വരെയാണ് ഇതിന് അനുവദിച്ചിരിക്കുന്ന സമയം.




