ദന്തൽ ചികിത്സാ രംഗത്ത് കേരളത്തെ ആഗോള ഹബ്ബ് ആക്കും; മന്ത്രി വീണാ ജോർജ്
ദന്തൽ ചികിത്സാ രംഗത്ത് കേരളത്തെ ആഗോള ഹബ് ആക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോട്ടയം ദന്തൽ കോളജിലെയും മെഡിക്കൽ കോളജിലേയും വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. കേരളത്തിലെ സർക്കാർ ദന്തൽ കോളജിലെ ആദ്യത്തെ സ്‌കിൽ ലാബുൾപ്പെടെ 26.5 കോടി രൂപയുടെ പദ്ധതികളാണ് കോട്ടയത്ത് പ്രവർത്തനം ആരംഭിക്കുന്നത്.
വിദേശത്തുള്ളവർക്ക് കേരളത്തിൽ വന്ന് ചെലവു കുറഞ്ഞ രീതിയിൽ ദന്ത ചികിത്സ നടത്തി തിരിച്ചു പോകാൻ കഴിയുന്ന സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കഴിഞ്ഞ ഏഴു വർഷം ആരോഗ്യ മേഖലയുടെ സുവർണ കാലമാണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി വി എൻ വാസവൻ പറഞ്ഞു.
16.5 കോടി രൂപ ചെലവഴിച്ചാണ് ലോക നിലവാരത്തിലുള്ള നൂതന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്. സ്‌കിൽ ലാബ്, റിസർച്ച് ലാബ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി എന്നിവരും പങ്കെടുത്തു.