അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു. പ്രതി പിടിയിൽ
തൃശൂരിൽ അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു, മണിക്കൂറുകൾക്കകം പ്രതി പിടിയിൽ. വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (77) ആണ് മരിച്ചത്. ഇവര്‍ വീട്ടിൽ തനിച്ചായിരുന്നു താമസം. രാവിലെ ഏഴ് മണിയോടെ ശബ്ദം കേട്ടെത്തിയ അയൽവാസികളാണ് വീട്ടു മുറ്റത്ത് മരിച്ച നിലയിൽ വസന്തയെ കണ്ടത്.
സംഭവത്തിൽ അയൽവാസിയായ ജയരാജ് എന്ന മണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണത്തിന് വേണ്ടിയാണ് വസന്തയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച ആഭരണങ്ങൾ ഇയാളുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. തളിക്കുളം എസ്.എൻ.വി.യു.പി സ്കൂളിലെ റിട്ടയേർഡ് അധ്യാപികയായിരുന്നു വസന്ത.