ലഹരിമരുന്ന് പിടികൂടാനായി തിരുവനന്തപുരത്ത് എക്സൈസിൻറെയും പോലീസിൻറെയും വ്യാപക പരിശോധന
തിരുവനന്തപുരം: ലഹരിമരുന്ന് പിടികൂടാനായി തിരുവനന്തപുരത്ത് എക്സൈസിൻറെയും പോലീസിൻറെയും വ്യാപക പരിശോധന. ജില്ലയുടെ വിവിധഭാഗങ്ങളിലും അമരവിള ചെക്ക്പോസ്റ്റിലും ഉള്‍പ്പെടെ പരിശോധന ഇപ്പോഴും തുടരുകയാണ്. തിരുവനന്തപുരം നഗരത്തില്‍ മൂന്ന് യുവാക്കളില്‍നിന്നായി 125 ഗ്രാം എംഡിഎംഎ ലഹരിമരുന്ന് പിടിച്ചെടുത്തു. അരുവിക്കരയില്‍ വാടകവീട്ടില്‍നിന്ന് അഞ്ചുകിലോ കഞ്ചാവും പിടികൂടി.
ശാസ്തമംഗലത്ത് പിടിയിലായവരില്‍നിന്ന് 109 ഗ്രാം എംഡിഎംഎയും പ്രാവച്ചമ്പലം സ്വദേശിയില്‍നിന്ന് 15 ഗ്രാം എംഡിഎംഎയുമാണ് കണ്ടെടുത്തത്. അരുവിക്കരയിലെ വാടകവീട്ടില്‍നിന്നാണ് അഞ്ചുകിലോ കഞ്ചാവ് പിടിച്ചെടുത്തത്. പെരിങ്ങമല സ്വദേശി മുഹമ്മദ് ആദിലിനെ അരഗ്രാം എംഡിഎംഎയുമായി പിടികൂടി. യുവാക്കള്‍ എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച രണ്ട് ബൈക്കുകളും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിടിയിലായവര്‍ ബെംഗളൂരുവില്‍നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നാണ് വിവരം.
തിരുവനന്തപുരം ശാസ്തമംഗലം ശ്രീജിത്ത്, രാഹുല്‍, പ്രാവച്ചമ്പലം സ്വദേശി വിഷ്ണു എന്നിവരില്‍നിന്നാണ് എംഡിഎംഎ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സ്വദേശി മഹേഷിനെ കസ്റ്റഡിയിലെടുത്തു.