ശ്രീരാമൻറെ പേരുയർത്തി സുരേഷ് ഗോപിക്കുവേണ്ടി അബ്ദുള്ളക്കുട്ടി വോട്ട് അഭ്യർത്ഥിച്ചു
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരെ തൃശൂരിൽ എൽഡി എഫിൻ്റെ പരാതി. ശ്രീരാമൻറെ പേരുയർത്തി സുരേഷ് ഗോപിക്കുവേണ്ടി അബ്ദുള്ളക്കുട്ടി വോട്ട് അഭ്യർത്ഥന നടത്തിയ സാഹചര്യത്തിലാണ് പരാതി. എൽഡിഎഫ് തൃശൂർ പാർലമെൻറ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ പി രാജേന്ദ്രനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
ജില്ലാ വരണാധികാരി കൂടിയായ തൃശൂർ ജില്ലാകളക്ടർക്ക് കൈമാറിയ പരാതിയുടെ പകർപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്കും കൈമാറിയിട്ടുണ്ട്. എൻഡിഎയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ആയിരുന്നു എ പി അബ്ദുള്ളക്കുട്ടി വിവാദ പരാമർശം നടത്തിയത്. സിപിഐഎമ്മുകാർ പോലും ശ്രീരാമനെ മനസിൽ ധ്യാനിച്ച് താമരയ്ക്ക് വോട്ട് ചെയ്യുമെന്നായിരുന്നു അബ്ദുള്ള കുട്ടിയുടെ പ്രസംഗം. ഇരിങ്ങാലക്കുട ഠാണാവിലെ പൂതംകുളം മൈതാനിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിലാണ് അബ്ദുള്ളക്കുട്ടി ശ്രീരാമൻറെ പേര് ആവർത്തിച്ചു പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചത്.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിൻ്റെ 123 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമം 171 C വകുപ്പു പ്രകാരവും കുറ്റകരവും ശിക്ഷാർഹവുമായ നടപടിയാണ് ഇതെന്നും, വിശദമായ അന്വേഷണം നടത്തി സുരേഷ്ഗോപിക്കും, എ പി അബ്ദുള്ളക്കുട്ടിക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.