ഒഡീഷയിലെ ട്രെയിൻ ദുരന്തത്തില്‍ മരണത്തെ തോല്‍പ്പിച്ച് യുവാവ്
ഒഡീഷയിലെ ട്രെയിൻ ദുരന്തത്തില്‍ മരണത്തെ തോല്‍പ്പിച്ച് യുവാവ്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ ചർണേഖലി ഗ്രാമവാസിയായ റോബിന്‍ ആണ് തലനാഴിരയ്ക്ക് ജീവൻ തിരിച്ചു പിടിച്ചത്. ദുരന്തമുണ്ടായ ദിവസം റോബിനും ഗ്രാമത്തിൽ നിന്നുള്ള മറ്റ് ഏഴുപേരും ജോലി തേടി ഹൗറയിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക് പോകാനായി കോറമാണ്ടൽ എക്‌സ്പ്രസിൽ കയറിയിരുന്നു.
ദുരന്തത്തില്‍ മരണപ്പെട്ടെന്ന് കരുതി നൂറ് കണക്കിന് മൃതദേഹങ്ങള്‍ക്കൊപ്പം റോബിനെയും ഒരു സ്കൂള്‍ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട് രക്ഷാപ്രവർത്തകർ സ്‌കൂൾ മുറിയിൽ മൃതദേഹങ്ങൾ നീക്കം ചെയ്യുമ്പോള്‍ ഇരുകാലുകളും നഷ്ടപ്പെട്ട നുറുങ്ങുന്ന വേദന കടിച്ചമര്‍ത്തി റോബിൻ ഒരു രക്ഷാപ്രവര്‍ത്തകന്‍റെ കാലില്‍ പിടിച്ചു.
“ഞാൻ ജീവിച്ചിരിക്കുന്നു, മരിച്ചിട്ടില്ല, ദയവായി എനിക്ക് വെള്ളം തരൂ” എന്നാണ് റോബിൻ രക്ഷാപ്രവര്‍ത്തകനോട് പറഞ്ഞത്. ആദ്യം ഒന്ന് പകച്ചെങ്കിലും രക്ഷാപ്രവര്‍ത്തകൻ ഉടൻ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതോടെ കൂടുതല്‍ ആളുകളെത്തി റോബിനെ ആശുപത്രിയിലേക്ക് മാറ്റി. പിന്നെ തിരികെ ജീവിതത്തിലേക്ക്.