KOYILANDY DIARY.COM

The Perfect News Portal

വീണ്ടും ഇരുട്ടടി? എല്‍പിജിക്ക് കേന്ദ്രസർക്കാർ വില കൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

.

ഇന്ധന കരുതൽ ശേഖരം നിർമിക്കുന്നതിന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് പാചകവാതക വില കേന്ദ്രസർക്കാർ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ ക്രൂഡ് ഓയിലിന് മാത്രമാണ് ഇന്ത്യയിൽ കരുതൽ ശേഖരം ഉള്ളത്. പുതിയ പദ്ധതി പ്രകാരം ക്രൂഡ് ഓയിൽ, എൽഎൻജി എന്നിവ രണ്ട് മാസത്തേക്ക് സൂക്ഷിക്കാനുള്ള സൗകര്യവും എൽപിജി ആറ് മാസത്തേക്ക് സൂക്ഷിക്കാനുള്ള സൗകര്യവുമാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. പദ്ധതിക്ക് ഇതുവരെയും പ്രധാനമന്ത്രി പച്ചക്കൊടി കാട്ടിയിട്ടില്ല.

 

നേരത്തെത്തന്നെ കരുതൽ ശേഖരം നിർമിക്കാൻ ഇന്ത്യക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാൽ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയാണ് ഇന്ത്യയെ ആ നീക്കങ്ങൾ സജീവമാക്കാൻ പ്രേരിപ്പിച്ചത്. എൽപിജിക്ക് മാത്രമായി 1.5 ബില്യൺ ഡോളറിന്റെ കരുതൽ ശേഖരം നിർമിക്കാനാണ് കേന്ദ്രസർക്കാരിന്റെ ആലോചന. ലെവികൾ ഏർപ്പെടുത്തി ഉപയോക്താക്കളിൽ നിന്ന് ഇതിനായി പണം കണ്ടെത്താനാണ് കേന്ദ്രത്തിന്റെ ആലോചന. എൽപിജി ഗ്യാസ് കിലോഗ്രാമിന് 1.29 രൂപ ലെവി ഏർപ്പെടുത്താനാണ് കേന്ദ്രം ആലോചിക്കുന്നത്.

 

പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ ഗ്യാസിന് 18 രൂപ വരെ വില കൂടും. നിലവിലെ ഉപയോഗം മാനദണ്ഡമാക്കുകയാണെങ്കിൽ 460 മില്യൺ ഡോളറാണ് കേന്ദ്രത്തിന് അധികമായി ലഭിക്കുക. പ്രകൃതി വാതകത്തിന് ഒരു ക്യൂബിക് മീറ്ററിന് 1.43 രൂപയാണ് ഏർപ്പെടുത്താൻ ആലോചിക്കുന്നത്. 1 ബില്ല്യൻ ഡോളർ ഇതിലൂടെ അധികമായി ലഭിക്കും എന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.

ലെവികൾ ഏർപ്പെടുത്തിയാൽ ഗ്യാസ് ബില്ലുകളിൽ 2 ശതമാനത്തിന്റെ വർധനവ് ഉണ്ടാകും. ആളുകൾ പരിഭ്രാന്തരാകാതിരിക്കാനും മറ്റുമായി കേന്ദ്രസർക്കാർ ഇതുവരെയ്ക്കും ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. നിലവിൽ സർക്കാർ ഉടമസ്ഥതയിൽ 5.33 ദശലക്ഷം ടൺ ക്രൂഡ് ഓയിൽ സംഭരണശേഷിയുള്ള പ്ലാന്റ് മാത്രമാണ് ഉള്ളത്. നിർമ്മാണത്തിലിരിക്കുന്ന പ്ലാന്റിന് 6.5 ദശലക്ഷം ടൺ ശേഷിയുണ്ട്. എന്നാൽ എൽപിജി, എൽഎൻജി എന്നിവെയ്ക്കായി പ്രത്യേക തന്ത്രപരമായ കരുതൽ ശേഖരം രാജ്യത്തില്ല. ഈ വിടവ് നികത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.

Share news
error: Content is protected !!