KOYILANDY DIARY.COM

The Perfect News Portal

കള്ളാടി മണ്ണിടിച്ചിൽ; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമർശനം

.

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമർശനം. പരിസ്ഥിതി അനുമതി ലഭിച്ച പദ്ധതികളിൽ ഇടപെടാനാകില്ലെന്ന നിലപാട് തെറ്റെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മണ്ണിടിച്ചിൽ ഭീഷണിയുള്ള മറ്റു സ്ഥലങ്ങളെ സംബന്ധിച്ച വിവരങ്ങൾ നൽകാനും കോടതി നിർദേശിച്ചു.

 

അതേസമയം അമിക്കസ് ക്യൂറി റിപ്പോർട്ടിൽ മറുപടി നൽകാൻ കോടതി സർക്കാരിന് 10 ദിവസത്തെ സാവകാശം അനുവദിച്ചു. വയനാട് കള്ളാടിയിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഗുരുതര വീഴ്ച വ്യക്തമാക്കിയുള്ള അമിക്കസ് ക്യൂറി റിപ്പോർട്ട് പരിശോധിച്ചാണ് കോടതിയുടെ വിമർശനമുണ്ടായത്. പാലത്തിനടുത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അഞ്ചുതവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന അതോറിറ്റി തയ്യാറായില്ലെന്ന് അമിക്കസ് ക്യൂറി അഡ്വ.രഞ്ജിത്ത് തമ്പാൻ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

 

പൊതുമരാമത്ത് വകുപ്പിനും കരാർ കമ്പനിക്കും ഗുരുതര വീഴ്ചയുണ്ടായെന്നും കമ്പനി വ്യവസ്ഥകൾ പാലിച്ചോയെന്ന് വകുപ്പ് പരിശോധിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. പ്രശ്നം മുൻകൂട്ടി അറിയിച്ചെങ്കിലും പരിസ്ഥിതി അനുമതിയുടെ പേരിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫയൽ മടക്കുകയായിരുന്നു. ഇത് നിയംലംഘനമാണെന്നും ദുരന്ത സാധ്യതയുള്ള ഏത് നിർമ്മാണവും പരിശോധിക്കാൻ അധികാരമുണ്ടെന്നിരിക്കെ അതോറിറ്റി ഒഴിഞ്ഞുമാറിയെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

 

റിപ്പോർട്ട് പരിശോധിച്ച ഡിവിഷൻ ബെഞ്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിലപാടിനെ വിമർശിച്ചു. പരിസ്ഥിതി അനുമതി ലഭിച്ച പദ്ധതികളിൽ ഇടപെടാനാകില്ലെന്ന കെഎസ്ഡിഎംഎ നിലപാട് തെറ്റെന്ന് കോടതി വ്യക്തമാക്കി. കെഎസ്ഡിഎംഎക്ക് ഉത്തരവാദിത്വം ഉണ്ടെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, എ കെ പ്രീത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

 

മണ്ണിടിച്ചിൽ ഭീഷണിയുള്ള മറ്റു സ്ഥലങ്ങളെ സംബന്ധിച്ച വിവരങ്ങൾ നൽകാനും കോടതി നിർദേശിച്ചു. അതേസമയം, അമിക്കസ്ക്യൂറി റിപ്പോർട്ടിൽ മറുപടി നൽകാൻ സർക്കാർ സാവകാശം തേടി. ഇതെത്തുടർന്ന് കോടതി സർക്കാരിന്
10 ദിവസത്തെ സാവകാശം അനുവദിച്ചു.

 

 

Share news
error: Content is protected !!