ചെറുവണ്ണൂരിൽ ചുവരെഴുതാന്‍ എത്തിയ മദ്രസ വിദ്യാര്‍ത്ഥികളെ മർദിച്ചതായി പരാതി
.
കോഴിക്കോട് പേരാമ്പ്രക്ക് സമീപം ചെറുവണ്ണൂരിൽ ചുവരെഴുതാന്‍ എത്തിയ മദ്രസ വിദ്യാര്‍ത്ഥികളെ മർദിച്ചതായി പരാതി. ചെറുവണ്ണൂര്‍ പള്ളി മദ്രാസിലെ വിദ്യാര്‍ത്ഥികളായ മുഹമ്മദ് സിനാന്, മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഷാമില്‍, അബ്ദുല്‍ ഹാദി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ചെമ്പ് വള ഉപയോഗിച്ചാണ് മർദിച്ചത്. സംഭവത്തിൽ മേപ്പയൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രി 11 മണിക്കാണ് സംഭവം.

സന്തോഷ്, സുരേഷ് പഴയ മഠത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് പൊലീസിന് നല്കിയ പരാതിയിൽ പറയുന്നു. ഇവരിൽ മുഹമ്മദ് ഉനൈസ്, മുഹമ്മദ് ശാമില്‍ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നൽകിയശേഷം വിട്ടയച്ചു. മദ്രസയിൽ നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് സമീപത്തെ വീട്ടുമതിലില്‍ ചുവരെഴുതാൻ പോയപ്പോഴാണ് മർദിച്ചത്.

സന്തോഷും, സുരേഷും ചേർന്ന് വർഗീയ പരാമർശം നടത്തിയെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ ഈ വീട്ടില്‍ പോയി ചുവരെഴുതുന്നതിന് അനുവാദം വാങ്ങിയിരുന്നതായാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് നാലുപേരും കൂടി ചുമരെഴുതുന്നതിനുള്ള സാമഗ്രികളുമായി രാത്രി സ്ഥലത്തെത്തി. എഴുതുന്നതിന് മുന്നോടിയായി വീട്ടുകാരോട് ഒന്നുകൂടി സംസാരിച്ചു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന സന്തോഷും സുരേഷും തങ്ങളോട് മോശമായി സംസാരിക്കുകയും ചെമ്പുവള ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.




