ഗെയിം കളിച്ചത് ചോദ്യം ചെയ്തു; അധ്യാപികയുടെ മൂക്ക് ഇടിച്ച് തകർത്ത് വിദ്യാർത്ഥി
.
ക്ലാസ് മുറിയിലെ മൊബൈൽ ഫോൺ ഉപയോഗം ചോദ്യം ചെയ്തതിന് എട്ടാം ക്ലാസ് വിദ്യാർത്ഥി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകർത്തു. മാലദ്വീപിൽ മലയാളി അധ്യാപികയാണ് വിദ്യാർത്ഥിയുടെ ക്രൂര മർദനത്തിന് ഇരയായത്. ചെങ്ങന്നൂർ സ്വദേശി സ്മിത എൻ പിള്ളക്കാണ് മർദനമേറ്റത്. സ്മിത മാലിദ്വീപിൽ ചികിത്സയിൽ തുടരുകയാണ്. മാലദ്വീപിലെ ഗധൂ ദ്വീപിലുള്ള ഗഫ് ധാൽ അടോൾ സ്കൂളിലാണ് സംഭവം.

ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോൾ എട്ടാം ക്ലാസ് വിദ്യാർഥികൾ മൊബൈൽ ഗെയിം കളിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. പിന്നാലെ വിദ്യാർഥി ക്രൂരമായി മർദിക്കുകയായിരുന്നു. സ്മിതയുടെ തലയ്ക്ക് പിറകിലും എട്ടാം ക്ലാസുകാരൻ മർദിച്ചു. മൂക്കിന്റെ എല്ലിന് ഗുരുതരമായ പൊട്ടൽ ഉണ്ട്. പത്ത് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ്ക്ക് വിധേയയാവണം. മാലദ്വിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന സ്മിതയെ നാട്ടിലെത്തിച്ച് ശസ്ത്രക്രിയ നടത്താനാണ് കുടുംബം ശ്രമിക്കുന്നത്. ഈ മാസം 30ന് ജോലി രാജിവെച്ച് തിരികെ നാട്ടിലേക്ക് മടങ്ങാൻ ഇരിക്കാവേയാണ് വിദ്യാർത്ഥികളുടെ ക്രൂരമർദനത്തിന് ഇരയായത്.




