പാലക്കാട് കോൺഗ്രസ് കൗൺസിലർക്കെതിരായ പീഡന പരാതി; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
.
പാലക്കാട് കോൺഗ്രസ് കൗൺസിലർക്കെതിരായ പീഡന പരാതിയിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. പാലക്കാട്ടെ മജിസ്ട്രേറ്റ് കോടതിയാണ് അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. പ്രശോഭിനെതിരായ തെളിവ് ശേഖരണവും പോലീസ് ആരംഭിച്ചു. ഡിജിറ്റൽ തെളിവുകളാണ് ആദ്യഘട്ടത്തിൽ പോലീസ് ശേഖരിച്ചത്. പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രശോഭിനായി അന്വേഷണം ശക്തമാണ്. മുൻകൂർ ജാമ്യത്തിനായാണ് പ്രശോഭ് ഒളിവിൽ കഴിയുന്നതെന്ന നിഗമനത്തിൽ ആണ് പോലീസ്.

നഗരസഭയിലെ 24-ാം വാർഡ് കൗൺസിലറാണ് പ്രശോഭ് വത്സൻ. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തേക്ക് അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് പരിചയപ്പെട്ട ശേഷം, പ്രതി യുവതിയുടെ വീട്ടിലെത്തിയാണ് ആദ്യം പീഡിപ്പിച്ചത്.

തുടർന്ന് കാറിൽ കൊണ്ടുപോകുന്നതിനിടയിലും, പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചും ഇയാൾ അതിക്രമം തുടർന്നതായി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. പിന്നീട് നഗരത്തിലെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും യുവതി ആരോപിക്കുന്നു. ആക്രമിക്കുമെന്ന ഭയത്താൽ യുവതി പ്രതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു.




