കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടന്ന തായമ്പക ശ്രദ്ധേയമായി
.
കൊയിലാണ്ടി: പിഷാരികാവും പരിസരവും മേള വിസ്മൃതിയിൽ. കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച രാത്രി ചെറുതാഴം ചന്ദ്രൻ മാരാർ അവതരിപ്പിച്ച തായമ്പക ശ്രദ്ധേയമായി. കാളിയാട്ട മഹോത്സവം നടക്കുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രവും പരിസരവും മേളവിസ്മൃതിയിൽ ലയിച്ചു. വിവിധ ദിവസങ്ങളിലായി പ്രശസ്ത വാദ്യകലാകാരന്മാരായ തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർ, വെളുത്തുതുരുത്തി ഉണ്ണി നായർ, പോരൂർ ഹരിദാസ്, ഇരിങ്ങാപ്പുറം ബാബു, ചൊവ്വല്ലൂർ മോഹന വാര്യർ, നീലേശ്വരം പ്രമോദ് വാര്യർ, മട്ടന്നൂർ ശ്രീകാന്ത്, മണ്ണാർക്കാട് മോഹൻ ദാസ് എന്നിവർ മേള പ്രമാണിമാരായ കാഴ്ചശീവേലികൾ ആസ്വദിക്കാൻ പതിനായിരങ്ങളാണ് എത്തിച്ചേർന്നത്.

അതുപോലെ സദനം ജിതിൻ, നീലേശ്വരം പ്രവീൺ പിഷാരടി എന്നിവരുടെ ഇരട്ടത്താതായമ്പക, ചെറുതാഴം ചന്ദ്രൻ മാരാരുടെ തായമ്പക, ആലങ്ങോട് സന്തോഷ്, അശോക് ജി മാരാർ എന്നിവരുടെ ഇരട്ട തായമ്പക എന്നിവ ഇതുവരേക്കും ഭക്തജനങ്ങളെയും മേളാ സ്വാദകരെയും ആനന്ദത്തിൽ ആറാടിച്ചു കഴിഞ്ഞു. തിങ്കളാഴ്ച കാലത്ത് ആദ്ധ്യാത്മിക പ്രഭാഷണവും വൈകീട്ട് പിന്നണി ഗായകരായ ആര്യനന്ദ ആർ.ബാബു, അരവിന്ദ് എന്നിവർ നയിച്ച ഗാനമേള എന്നിവയും നടന്നു. ചൊവ്വാഴ്ച കാലത്ത് വാദ്യകലാരത്നം തൃപ്പങ്ങോട്ട് പരമേശ്വരമാരാരുടെ മേള പ്രമാണത്തിൽ കാഴ്ച്ചശീവേലി, വൈകീട്ട് നിയുക്ത തിരുവമ്പാടി മേള പ്രമാണി ചെറുശ്ശേരി കുട്ടൻ മാരാർ നയിക്കുന്ന കാഴ്ചശീവേലി, സദനം രാമകൃഷ്ണൻ അവതരിപ്പിക്കുന്ന തായമ്പക, വൈഗ വിഷൻ തിരുവനന്തപുരം അവതരിപ്പിക്കുന്ന നാടകം ദേവി ചണ്ഡിക എന്നിവ നടക്കും.



