അമേരിക്കൻ കറൻസിയിൽ ഇനി ട്രംപിന്റെ ഒപ്പ്
.
യുഎസ് ട്രഷറി വകുപ്പ് എല്ലാ പുതിയ യുഎസ് പേപ്പർ കറൻസികളിലും പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഒപ്പ് പതിപ്പിക്കാൻ തീരുമാനം. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് അധികാരത്തിലിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ഒപ്പ് കറൻസിയിൽ ഉൾപ്പെടുത്തുന്നത്. സാധാരണയായി ട്രഷറി സെക്രട്ടറിയുടെയും ട്രഷററുടെയും ഒപ്പുകളാണ് യുഎസ് നോട്ടുകളിൽ പതിപ്പിക്കാറുള്ളത്.

അമേരിക്കയുടെ 250-ാം ജന്മദിനത്തോടനുബന്ധിച്ചുള്ള ആദരസൂചകമായാണ് ഈ നീക്കമെന്ന് ട്രഷറി ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു. നോട്ടുകളിൽ ട്രംപിന്റെ ഒപ്പിനൊപ്പം ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ ഒപ്പും ഉണ്ടായിരിക്കും. രാജ്യത്തിന്റെ ചരിത്രപരമായ നേട്ടങ്ങളെ അംഗീകരിക്കുന്നതിനുള്ള ഏറ്റവും ശക്തമായ മാർഗമാണിതെന്ന് ബെസെന്റ് പ്രസ്താവനയിൽ പറഞ്ഞു. ട്രംപിന്റെ ഒപ്പ് അമേരിക്കൻ കറൻസിയിൽ വരുന്നത് ഉചിതവും അർഹവുമാണെന്ന് യുഎസ് ട്രഷറർ ബ്രാൻഡൻ ബീച്ചും പറഞ്ഞു.

ഇത് കൂടാതെ, അമേരിക്കയുടെ 250-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ട്രംപിന്റെ ചിത്രം പതിപ്പിച്ച 24 കാരറ്റ് സ്വർണ്ണ നാണയം പുറത്തിറക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഫെഡറൽ ആർട്‌സ് കമ്മീഷൻ ഇതിന്റെ രൂപകൽപ്പനയ്ക്ക് അംഗീകാരം നൽകി കഴിഞ്ഞു. യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ്, കെന്നഡി സെന്റർ എന്നിവയുടെ പേരുമാറ്റത്തിന് പിന്നാലെയാണ് കറൻസിയിലും ട്രംപിന്റെ പേരും അടയാളങ്ങളും വരുന്നത്.




